കുരുതിക്കളമായി വീണ്ടും പെരിയാർ; മത്സ്യക്കുരുതിക്കൊപ്പം മണ്ണിരക്കുരുതിയും
Mail This Article
ഏലൂർ ∙ പെരിയാറിൽ പാതാളം റഗുലേറ്റർ ബ്രിജിന്റെ താഴെത്തട്ടിൽ മത്സ്യക്കുരുതിക്കൊപ്പം മണ്ണിരക്കുരുതിയും. ബ്രിജ് മുതൽ മേത്താനം പാലം വരെയുള്ള 2 കിലോമീറ്റർ ദൂരത്തിൽ പുഴയുടെ തീരത്തു വൻതോതിൽ മണ്ണിരകൾ ചത്തടിഞ്ഞു. മത്സ്യക്കുരുതിയും ഇതോടൊപ്പം നടന്നു. കരിമീൻ, പൂളാൻ മത്സ്യങ്ങളാണു നശിച്ചത്. റഗുലേറ്റർ ബ്രിജിന്റെ മേൽത്തട്ടിൽ മാലിന്യം വർധിച്ചതിനെത്തുടർന്നു 4 ഷട്ടർ ഇന്നലെ ഒരു മണിക്കൂർ നേരം തുറന്നു മലിനജലം ഒഴുക്കിക്കളഞ്ഞു.
കുടിവെള്ളത്തിലേക്കു മാലിന്യം വ്യാപിക്കുന്ന സാഹചര്യം ഒഴിവാക്കാനാണു കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഒരുമണിക്കൂർ നേരം ഷട്ടറുകൾ തുറന്നത്. 11 മണിയോടെയാണു മത്സ്യങ്ങൾ ചത്തുപൊങ്ങുകയും മണ്ണിരകൾ ചത്തടിയുകയും ചെയ്തത്. കൂടെക്കൂടെ മത്സ്യക്കുരുതി നടക്കുന്ന പെരിയാറിൽ മണ്ണിരകളുടെ നാശം അത്യപൂർവമായി മാത്രമാണു സംഭവിച്ചിട്ടുള്ളതെന്നു നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാട്ടി. പുഴയിൽ ആസിഡ് കലർന്നതാകാം മണ്ണിരകളുടെ കൂട്ടക്കുരുതിക്കു കാരണമെന്നും സൂചനയുണ്ട്.