ഡൽഹി പീഡനത്തിനു സമാനമായ ക്രൂരമായ ആക്രമണം വയോധികയ്ക്കു നേരെ: 4 പേർ കസ്റ്റഡിയിൽ
Mail This Article
കോലഞ്ചേരി∙ പാങ്കോട് മനയത്തുപീടിക സ്വദേശിയായ എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂർ സ്വദേശിയായ ലോറി ഡ്രൈവർ, വയോധികയുടെ പരിചയക്കാരിയായ വീട്ടമ്മ, മകൻ, സഹോദരി എന്നിവരെയാണു ചോദ്യം ചെയ്യുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന വയോധികയുടെ വിശദമായ മൊഴി ലഭിച്ച ശേഷമാകും അറസ്‍റ്റ്.
ഡൽഹിയിൽ നിർഭയ പെൺകുട്ടിക്കു നേരിട്ട പീഡനത്തിനു സമാനമായ ആക്രമണമാണു വയോധികയ്ക്കു നേരിടേണ്ടി വന്നത്. നെഞ്ചിലും വയറ്റിലും ചതവുകളും മുറിവുകളും സ്വകാര്യ ഭാഗങ്ങളിൽ ആഴമേറിയ പരുക്കുമേറ്റ നിലയിലാണ് ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഞായറാഴ്‍ച രാത്രി എത്തിച്ചത്. വയോധിക അപകട നില തരണം ചെയ്‍തിട്ടില്ല.
ഞായർ രാവിലെ പത്തരയോടെ വീട്ടിൽ നിന്ന് ഒരു കിലോ മീറ്റർ അകലെ ഇരുപ്പച്ചിറയിലുള്ള കടയിൽ എത്തിയ വയോധികയെ അടുത്തു താമസിക്കുന്ന പരിചയക്കാരി പുകയില നൽകാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നു ബന്ധുക്കൾ പറഞ്ഞു. അവിടെയുണ്ടായിരുന്ന ലോറി ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ചെറുത്തതാണു ക്രൂരമായ ആക്രമണത്തിൽ കലാശിച്ചതെന്നാണ‍് പൊലീസിനു ലഭിച്ച വിവരം. നാലരയോടെ ഓട്ടോറിക്ഷയിലാണ‍് വയോധികയെ അവരുടെ വീട്ടിൽ കൊണ്ടുചെന്നത്. തുടർന്ന് പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.