ADVERTISEMENT

കൊച്ചി ∙ പൊലീസിൽ ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു കെ.ജെ.ജോർജ് ഫ്രാൻസിസ്. ജോലിയിലിരിക്കുമ്പോൾ പൊലീസുകാർ അനുഭവിച്ചിരുന്ന കടുത്ത പീഡനമുറകൾ സഹിക്കാനാകാതെ പ്രതികരിച്ചു പൊലീസിൽ സംഘടനാസ്വാതന്ത്ര്യം നേടിയെടുത്തതിനു നേതൃത്വം കൊടുത്ത അദ്ദേഹം ഇന്നലെ യാത്രയായി. കുറ്റവാളികളെക്കാൾ പീഡനങ്ങൾ പൊലീസുകാർ നേരിടേണ്ടി വരുന്നതു കണ്ടപ്പോഴാണ് അദ്ദേഹം പ്രതികരിച്ചു തുടങ്ങിയത്.

കുളം കുഴിക്കാൻ പറയുകയും കുഴിച്ചു കഴിയുമ്പോൾ മൂടാൻ പറയുകയും ചെയ്യുക, തുടർച്ചയായി പരേഡ് ചെയ്യിക്കുകയും ഇതിനിടെ ബോധമറ്റു വീഴുന്നവരെ പിടിച്ചുയർത്തി കരണത്തടിക്കുകയും മുഖത്തു തുപ്പുകയും ചെയ്യുക, നെഞ്ചിലെ രോമം പറിക്കുക തുടങ്ങി ഒട്ടേറെ പീഡനങ്ങൾ വിവരിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പുസ്തകങ്ങളുടെ ആമുഖം എഴുതിയിട്ടുള്ളത്.ശമ്പളം കിട്ടുന്ന അടിമകൾ എന്ന അവസ്ഥയിൽ നിന്നു പൊലീസുകാർക്കു തൊഴിൽ മാന്യത ലഭിക്കണമെന്ന ചിന്തയിലാണ് അദ്ദേഹം നിർഭയനായി, 1979ൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.

തുടർന്നു പൊലീസിൽ സംഘടനാ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പൊലീസ് അസോസിയേഷന്റെ തലപ്പത്ത് ഇരിക്കേണ്ടത് ആരെന്ന കാര്യത്തിൽ സേനാംഗങ്ങൾക്കു സംശയമുണ്ടായില്ല. അവർ നൽകിയ ജനറൽ സെക്രട്ടറി സ്ഥാനത്ത് 1991 ജൂൺ 30നു വിരമിക്കും വരെ അദ്ദേഹം തുടർന്നു. വിരമിച്ച ശേഷം കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സ്ഥാനത്തായിരുന്നു അദ്ദേഹം. വിരമിച്ച ശേഷമാണു പൊലീസ് സംഘടനാ ചരിത്രമടക്കമുള്ള പുസ്തകങ്ങൾ അദ്ദേഹം രചിച്ചത്.

1936ൽ കോട്ടയം നാഗമ്പടത്തെ കാച്ചപ്പിള്ളി തറവാട്ടിൽ 14 മക്കളിൽ പത്താമനായി ജോർജ് ഫ്രാൻസിസ് ജനിച്ചു.1943ൽ പിതാവ് ജോസഫും മാതാവ് റോസമ്മയും മക്കളോടൊപ്പം ഇടപ്പള്ളിയിലേക്കു കുടിയേറി. 1957ലാണ് അദ്ദേഹം പൊലീസിൽ ചേർന്നത്. മരണശേഷം തന്റെ ഭൗതിക ശരീരം ഗവ.മെഡിക്കൽ കോളജ് വിദ്യാർഥികൾക്കു നൽകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ, അർബുദം മരണ ഹേതുവായതോടെ അതു സാധ്യമായില്ല.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com