കളിപ്പാട്ടകാർ വേണമെന്ന് പറഞ്ഞു; മകൾക്കു സമ്മാനിച്ചത് ഓടിച്ചു നടക്കാവുന്ന കാർ
Mail This Article
വൈപ്പിൻ∙ ഓൺലൈൻ ക്ലാസുകൾക്കിടെയുള്ള സമയത്ത് ഓടിച്ചു കളിക്കാൻ ഒരു കളിപ്പാട്ടകാർ വേണമെന്നേ മൂന്നാം ക്ലാസുകാരിയായ സെറിൽ ഗ്രേസ് അപ്പയോടു പറഞ്ഞുള്ളു. കളിപ്പാട്ടമല്ല, മറിച്ചു കയറിയിരുന്ന് ഓടിച്ചുനടക്കാവുന്ന സുന്ദരനൊരു നീലക്കാറാണ് സെൻസ് ആന്റണി മകൾക്കു സമ്മാനിച്ചത്. ഇന്റീരിയർ ഡെക്കറേഷൻ രംഗത്തു പ്രവർത്തിക്കുന്ന നായരമ്പലം താന്നിപ്പിള്ളി വീട്ടിൽ സെൻസിനു വാഹനനിർമാണത്തിൽ മുൻപരിചയമൊന്നുമില്ല.
എങ്കിലും മകൾക്കു പുതുമയുള്ള സമ്മാനം എന്ന നിലയ്ക്കു രണ്ടും കൽപിച്ചു രംഗത്തിറങ്ങുകയായിരുന്നു. ലോഹചട്ടക്കൂടിൽ കാറിന്റെ ആകൃതി ഒരുക്കുകയാണ് ആദ്യം ചെയ്തത്. തുടർന്നു കനം കുറഞ്ഞ ഷീറ്റ് ഉപയോഗിച്ചു ബോഡിയും ഒരുക്കി. നാലു ബാറ്ററികളാണ് കാറിനു കരുത്തു പകരുന്നത്. 3 മണിക്കൂർ ചാർജുചെയ്താൽ നാലു കിലോമീറ്ററോളം ഓടിക്കാൻ കഴിയും. സ്കൂട്ടർ ടയറുകളാണു കാറിനു ഘടിപ്പിച്ചിരിക്കുന്നത്.
ഓടിക്കുന്നയാൾക്കു പുറമെ ഒരാൾക്കു കൂടി ഇരിക്കാം. ബ്രേക്ക് ലിവറുമുണ്ട്. ഹെഡ്‌ലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ, ബ്രേക്ക് ലൈറ്റുകൾ എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. കുടുക്കമില്ലാതിരിക്കാൻ ഷോക്ക് അബ്സോർബറുകളും. 30,000 രൂപയോളമാണു ചെലവ്. വീട്ടുമുറ്റത്തു സന്ദർശകർക്കായി കൗതുകക്കാർ ഓടിച്ചു കാണിക്കലാണ് ഇപ്പോൾ വൈപ്പിൻ ലേഡി ഓഫ് ഹോപ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ വിദ്യാർഥിയായ സെറിലിന്റെ പ്രധാന നേരംപോക്ക്. മേരി ജാനറ്റ് (അധ്യാപിക, ഫോർട്ട്കൊച്ചി ഇഎംജിഎച്ച്സ്) ആണ് സെറിന്റെ അമ്മ.