ADVERTISEMENT

പനങ്ങാട് ∙ തുടർച്ചയായ കടൽക്ഷോഭത്താൽ ജനജീവിതം ദുസ്സഹമായ ചെല്ലാനത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മാതൃകാ മത്സ്യഗ്രാമം പദ്ധതിയിൽ നടപ്പാക്കേണ്ട ശാസ്ത്രീയ സമഗ്രവികസന പരിപാടികളുടെ കരട് റിപ്പോർട്ട് ഒരു മാസത്തിനകം സർക്കാരിൽ സമർപ്പിക്കാൻ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ(കുഫോസ്) ചേർന്ന ആലോചനായോഗം തീരുമാനിച്ചു. പൂർണ റിപ്പോർട്ട് മൂന്നു മാസത്തിനുള്ളിൽ സമർപ്പിക്കും.

വിദഗ്ധർ അവതരിപ്പിച്ച നിർദേശങ്ങൾക്കൊപ്പം തദ്ദേശീയ വിജ്ഞാനവും സമന്വയിപ്പിച്ചാണ് പദ്ധതി രേഖ തയാറാക്കുകയെന്ന് വൈസ് ചാൻസലർ ഡോ. കെ. റിജി ജോൺ പറഞ്ഞു. കുഫോസിനൊപ്പം വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകൾ, സർക്കാർ ഏജൻസികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. മന്ത്രിയും കുഫോസ് പ്രോ ചാൻസലറുമായ സജി ചെറിയാൻ വിഡിയോ കോൺഫറൻസിലൂടെ യോഗം ഉദ്ഘാടനം ചെയ്തു. 17 കിലോ മീറ്റർ കടൽത്തീരമുള്ള ചെല്ലാനം പഞ്ചായത്തിൽ നടപ്പാക്കുന്നതു കടൽക്ഷോഭ ദുരിതങ്ങൾക്കുള്ള പരിഹാരം മാത്രമല്ല.

ചെല്ലാനത്തിന്റെ സമഗ്ര വികസനവും ജനങ്ങളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന മാതൃക പദ്ധതിയുമാണ്. എല്ലാ അടിസ്ഥാന സൗകര്യങ്ങളുടെയും വികസനം പദ്ധതിയിലുണ്ടാകും. ആവശ്യമെങ്കിൽ പാലങ്ങൾ പണിയും. ആവശ്യമെങ്കിൽ ഭവന പുനർനിർമാണം, പുനരധിവാസം എന്നിവ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി പി. രാജീവ് ഓൺലൈനായി യോഗത്തിൽ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ കെ. ബാബു, കെ.ജെ. മാക്സി, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. പ്രസാദ്, കുഫോസ് റജിസ്ട്രാർ ഡോ. ബി. മനോജ്കുമാർ, ഓർഗനൈസിങ് സെക്രട്ടറി ഡോ. കെ. ദിനേഷ് എന്നിവർ പ്രസംഗിച്ചു.

ഡോ. കെ.വി. തോമസ്, ഡോ. രമണമൂർത്തി (ഡയറക്ടർ, എൻസിസിആർ), ഷേക്ക് പരീത് (കോസ്റ്റൽ ഏരിയ ഡവലപ്മെന്റ് കോർപറേഷൻ), ഇഗ്നേഷ്യസ് മൺറോ (ഫിഷറീസ് വകുപ്പ്), ഡോ. എസ്. അഭിലാഷ് (കുസാറ്റ്), സാമ്പത്ത്കുമാർ (കൊച്ചിൻ ഷിപ്പ്‌യാർഡ്), കെ. രഘുരാജ് (കുഫോസ്), പരിതോഷ് ബാല (കൊച്ചിൻ പോർട്ട് ട്രസ്റ്റ്), ഡോ. ചന്ദ്രമോഹൻകുമാർ (ശാസ്ത്ര സാഹിത്യ പരിഷത്ത്), ഫാ. ആന്റണിയോ പോൾ(കടൽ), വി.ടി. സെബാസ്റ്റ്യൻ (ചെല്ലാനം ജനകീയ വേദി), ചാൾസ് ജോർജ് (ടിയുസിഐ), ആന്റണി ഷീലൻ(സിഐടിയു), എം.ആർ. അശോകൻ (ഐഎൻടിയുസി), ജോസി ആന്റണി (ബിജെപി), ക്ലീറ്റസ് പുന്നയ്ക്കൽ (എഐടിയുസി) എന്നിവർ ചെല്ലാനം നേരിടുന്ന വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com