നോക്കുകൂലി ആവശ്യപ്പെട്ടു: ഉപകരണങ്ങൾ ജില്ലാ ആശുപത്രിയിൽ കുടുങ്ങി
Mail This Article
ആലുവ∙ ചെന്നൈ പെട്രോളിയം കോർപറേഷന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചു ജില്ലാ ആശുപത്രിയിൽ നിർമിക്കുന്ന ലിക്വിഡ് ഓക്സിജൻ ജനറേറ്റർ പ്ലാന്റിലേക്കു ഗോവയിൽ നിന്നു കൊണ്ടുവന്ന ഓക്സിജൻ ടാങ്കും അനുബന്ധ ഉപകരണങ്ങളും നോക്കുകൂലി ആവശ്യപ്പെട്ടു കയറ്റിറക്കു തൊഴിലാളികൾ 3 മണിക്കൂർ തടഞ്ഞിട്ടു. ആശുപത്രി അധികൃതർ യൂണിയൻ നേതാക്കളുമായി സംസാരിച്ചു ധാരണയായ ശേഷമാണു ക്രെയിൻ ഉപയോഗിച്ചു ടാങ്കുകൾ ഇറക്കിയത്. 1000 എൽപിഎം ശേഷിയുള്ള ഓക്സിജൻ പ്ലാന്റിൽ 500 എൽപിഎമ്മിന്റെ 2 ടാങ്കുകളാണു സ്ഥാപിക്കുന്നത്.
അതിൽ ആദ്യത്തേതാണു പുലർച്ചെ 4നു ജില്ലാ ആശുപത്രി വളപ്പിൽ എത്തിയത്. പത്തനംതിട്ടയിൽ നിന്നു സാങ്കേതിക വിദഗ്ധൻ എത്താൻ വൈകിയതു മൂലം 11നാണ് ക്രെയിൻ ഉപയോഗിച്ചു ടാങ്ക് ഇറക്കാൻ തുടങ്ങിയത്. ഏതാനും ഉപകരണങ്ങൾ ഇറക്കിയതോടെ നോക്കുകൂലി ആവശ്യപ്പെട്ടു തൊഴിലാളികൾ തടഞ്ഞു. കൂറ്റൻ ലോറിയും ക്രെയിനും ആശുപത്രിയുടെ പ്രവേശന കവാടത്തിൽ ഏറെനേരം കിടന്നതു ബുദ്ധിമുട്ടുണ്ടാക്കി. ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്കു വരാനും പോകാനും തടസ്സമുണ്ടായി. തുടർന്ന് അധികൃതർ യൂണിയൻ ഭാരവാഹികളെ ബന്ധപ്പെട്ടു. അവർ ഇടപെട്ടാണു പ്രശ്നം പരിഹരിച്ചത്. ഉച്ചകഴിഞ്ഞു രണ്ടോടെ ടാങ്ക് ഇറക്കി.
ഉപകരണങ്ങൾ സ്പോൺസർഷിപ്പിൽ വന്നതാണെന്ന് അറിയാതെയാണു തൊഴിലാളികൾ തടഞ്ഞതെന്നു യൂണിയൻ ഭാരവാഹികൾ പറഞ്ഞു. ജില്ലാ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ സൗജന്യമായി ഇറക്കിക്കൊടുക്കുന്ന തൊഴിലാളികളെ നേരത്തേ മുൻ കലക്ടർ എസ്. സുഹാസ് ഫെയ്സ് ബുക്ക് പോസ്റ്റിൽ പ്രശംസിച്ചിരുന്നു. കോവിഡ് മൂന്നാം തരംഗത്തിനു മുൻപ് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു ജില്ലാ ആശുപത്രിയിൽ ശേഷി കൂടിയ മെഡിക്കൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ അടിയന്തിര ഘട്ടങ്ങളിൽ സമീപ പ്രദേശങ്ങളിലേക്കും ഇവിടെ നിന്ന് ഓക്സിജൻ എത്തിക്കാനാകും.