മോഷ്ടിച്ച പഴ്സ് പുറത്തേക്കു വലിച്ചെറിയും; ബസ് പിടിച്ചു വരുന്നുണ്ട്; മോഷ്ടാക്കളുടെ സംഘം
Mail This Article
ചേരാനല്ലൂർ ∙ ബസുകളിൽ യാത്രക്കാരുടെ പണവും സ്വർണാഭരണങ്ങളും കവർച്ച ചെയ്യുന്ന സംഘം വീണ്ടും സജീവം. തമിഴ്നാട്ടിൽ നിന്നുള്ള സ്ത്രീകളടക്കമുള്ള സംഘമാണ് ഇത്തരം കവർച്ച നടത്തുന്നതെന്നാണു പൊലീസിനു ലഭിച്ച വിവരം. കൂട്ടമായെത്തി കൃത്രിമ തിരക്കുണ്ടാക്കിയാണു മോഷണം . മോഷ്ടിച്ച സാധനം ഉടൻ സംഘത്തിലുള്ള മറ്റുള്ളവർക്കു കൈമാറും. കഴിഞ്ഞ ദിവസം ഇത്തരത്തിൽ യാത്രക്കാരിയുടെ പഴ്സ് മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിനികളായ മീനാക്ഷി(21), മഞ്ജു(23) എന്നിവരെ ചേരാനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചേരാനല്ലൂർ കുന്നുംപുറത്തുവെച്ചാണു മോഷ്ടാക്കളെ കയ്യോടെ പിടികൂടി പൊലീസിനു കൈമാറിയത്.
മോഷ്ടിച്ച പഴ്സ് പുറത്തേക്കു വലിച്ചെറിയുന്നതു യാത്രക്കാരനായ ആലുവ സ്വദേശി പുരുഷോത്തമൻ കണ്ടു. ഇയാൾ ബഹളം വെച്ചതോടെ മോഷ്ടാക്കൾ ആക്രമിക്കാനും ശ്രമിച്ചു. തുടർന്നു ബസിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിക്കുന്നതിനിടയിലാണു ജീവനക്കാരും യാത്രികരും ചേർന്നു മോഷ്ടാക്കളെ പിടികൂടിയത്. മുൻപു വരാപ്പുഴയിലും, കൂനമ്മാവിലും ഇത്തരത്തിൽ മോഷണം നടന്നിരുന്നു. മോഷ്ടാക്കളെ കണ്ടെത്താൻ മുൻപു ഷാഡോ പൊലീസിനെ നിയോഗിച്ചിരുന്നു. ആരാധനാലയങ്ങളിലും ഇത്തരം സംഘങ്ങൾ മോഷണത്തിനെത്താറുണ്ടന്നു പൊലീസ് പറയുന്നു.