ജില്ലയിലെ സ്കൂളുകളിൽ സയൻസ് പാർക്ക്
Mail This Article
മൂവാറ്റുപുഴ∙ സയൻസ് പഠനം എളുപ്പമാക്കാൻ ജില്ലയിലെ സ്കൂളുകളിൽ സയൻസ് പാർക്ക് യാഥാർഥ്യമാകുന്നു. സയൻസ് പാർക്കിലേക്കുള്ള ഉപകരണങ്ങളുടെ വിതരണം ആരംഭിച്ചു. ജില്ലയിലെ 15 ബിആർസികളുടെ കീഴിലുള്ള ഓരോ സ്കൂളിലേക്കുള്ള ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ശാസ്ത്രതത്ത്വങ്ങൾ കുട്ടികൾക്ക് അനായാസം മനസ്സിലാകുന്ന തരത്തിൽ എൺപതോളം ഉപകരണങ്ങളാണ് സയൻസ് പാർക്കിൽ ഒരുക്കുന്നത്. 30000 രൂപ ചെലവിലാണ് ഒരു സ്കൂളിൽ ഇവ സജ്ജീകരിക്കുന്നത്.
സർവ ശിക്ഷ അഭിയാൻ ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പൊതുവിദ്യാഭ്യാസത്തിന്റെ അക്കാദമിക് ഗുണനിലവാരം ഉയർത്താൻ ലക്ഷ്യമിട്ടാണ് സയൻസ് പാർക്ക് ആരംഭിക്കുന്നത്. ശാസ്ത്ര പഠനം രസകരമാക്കുന്നതിനും സയൻസ് പാർക്കുകൾ സഹായിക്കും. ലേണിങ് ടീച്ചേഴ്സ് അധ്യാപക കൂട്ടായ്മയാണ് ഉപകരണങ്ങൾ നിർമിച്ചത്. 3 ലക്ഷത്തോളം രൂപ ചെലവു വരുന്ന ഉപകരണങ്ങൾ അധ്യാപകർ ചേർന്ന് മരം, ഇരുമ്പ്, പിവിസി, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് 30000 രൂപയ്ക്കു നിർമിക്കുകയായിരുന്നു എന്ന് ലേണിങ് ടീച്ചേഴ്സ് കൺവീനർ മനോജ് കോട്ടയ്ക്കൽ പറഞ്ഞു.
ജില്ലാ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ശാസ്ത്ര അധ്യാപകരെ പങ്കെടുപ്പിച്ച് നടന്ന സംസ്ഥാന തല ശിൽപശാലയിൽ രൂപപ്പെട്ട ശാസ്ത്ര ഉപകരണങ്ങളാണ് സയൻസ് പാർക്കിലേക്കു നൽകുന്നത്. ഉപകരണങ്ങളുടെ വിതരണം നഗരസഭ ചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനം ചെയ്തു.കൗൺസിലർ പ്രമീള ഗിരീഷ്കുമാർ അധ്യക്ഷനായി. സ്ഥിരം സമിതി കൗൺസിലർ ജോസ് കുര്യാക്കോസ്, കിഴക്കേക്കര ഈസ്റ്റ് ഹൈസ്കൂൾ പ്രധാന അധ്യാപിക കെ.രാധാമണി എന്നിവർ പ്രസംഗിച്ചു.