ADVERTISEMENT

കൊച്ചി∙ മുൻ മിസ് കേരള ജേതാക്കളായ മോഡലുകൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി സൈജു എം. തങ്കച്ചന്റെ മൊഴികളും മൊബൈൽ ഫോണും അന്വേഷണ ഉദ്യോഗസ്ഥരെ നയിക്കുന്നതു കൊച്ചി നഗരം കേന്ദ്രീകരിച്ചു നടക്കുന്ന ന്യൂജെൻ കുറ്റകൃത്യങ്ങളിലേക്ക്. രാസലഹരി ഉപയോഗത്തിന്റെ ദൃശ്യങ്ങളിൽ നിന്നു വ്യക്തമായ ഫ്ലാറ്റുകളിലും റിസോർട്ടുകളിലുമാണു പരിശോധന പുരോഗമിക്കുന്നത്. ലഹരിമരുന്നിന്റെ ഉപയോഗം കണ്ടെത്തിയാൽ കേസ‌് റജിസ്റ്റർ ചെയ്യുകയെന്ന ലക്ഷ്യത്തോടെ പൊലീസും എക്സൈസും സംയുക്തമായാണു പരിശോധനകൾ നടക്കുന്നത്.

ചിലവന്നൂരിൽ സൈജുവും കൂട്ടാളികളും ലഹരി പാർട്ടി സംഘടിപ്പിച്ച ഫ്ലാറ്റിലാണ് അന്വേഷണ സംഘം ആധുനിക ചൂതാട്ട കേന്ദ്രം കണ്ടെത്തിയത്. പണത്തിനു പകരം കാർഡുകളാണു ജേതാക്കൾക്കു ലഭിക്കുന്നത്. ഈ കാർഡുകൾ പണമായോ ലഹരിമരുന്നായോ ജേതാക്കൾക്കു കൈമാറുന്നതാണു സംഘത്തിന്റെ രീതി. സൈജുവിന്റെ മൊബൈൽ ഫോണിലെ രഹസ്യ ഫോൾഡറിൽ കണ്ടെത്തിയ ദൃശ്യങ്ങളെ കുറിച്ചു ചോദിച്ചപ്പോൾ പറഞ്ഞ മൊഴികളാണ് അന്വേഷണ സംഘത്തെ ഹീരാ ഹൈറ്റ്സിലേക്കു നയിച്ചത്.

‘‘2020 സെപ്റ്റംബർ 7ലെ 4 വിഡിയോകൾ ചിലവന്നൂരിലെ ഹീരാ വാട്ടേഴ്സിൽ സലാഹുദീൻ വാടകയ്ക്കെടുത്ത ഫ്ലാറ്റിൽ അമൽ പപ്പടവട, നസ്‌ലീൻ, സലാഹുദീൻ മൊയ്തീൻ, ഷീനു മീനു എന്നിവർ പങ്കെടുത്ത പാർട്ടിയുടെ വിഡിയോയാണ്. തലേന്നു അതേ ഫ്ലാറ്റിൽ അനു ഗോമസിനെ കമിഴ്ത്തിക്കിടത്തി ശരീരത്തിന്റെ നടുഭാഗത്തായി എംഡിഎംഎ 5 ലൈനുകളിട്ടു കൂട്ടത്തിലൊരാൾ കറൻസി നോട്ട് ചുരുട്ടി വലിക്കുന്നതിന്റെ വിഡിയോയാണ്.’’

ഈ മൊഴികളാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടാക്കിയത്. ഈ മൊഴികളിൽ പേരു പറയുന്ന സ്ത്രീകളാണു നഗരത്തിലെ ലഹരിക്കൂട്ടായ്മകളിലേക്കു സ്ത്രീകളെയും കോളജ് വിദ്യാർഥിനികളെയും നയിക്കുന്നതെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ സ്ത്രീകളെയും പെൺകുട്ടികളെയും ലഹരിയുടെ കെണിയിൽ അകപ്പെടുത്തുന്ന വലിയ റാക്കറ്റിന്റെ കണ്ണികളെ കണ്ടെത്താൻ കഴിയുമെന്നാണു പ്രതീക്ഷ. ലഹരി പാർട്ടികളുമായി ബന്ധപ്പെട്ടു സൈജു നൽകിയ മൊഴികൾ വിശ്വസനീയമാണെന്നാണ് അന്വേഷണത്തിൽ തെളിയുന്നത്.

ബ്ലാക്ക്മെയിൽ ചെയ്തും സൈജു പണം തട്ടി

മോഡലുകളുടെ അപകടമരണത്തിനു വഴിയൊരുക്കിയ കേസിലെ മുഖ്യപ്രതി സൈജു എം.തങ്കച്ചൻ ലഹരി ഉപയോഗിക്കുന്നവരെ ബ്ലാക്ക്മെയിൽ ചെയ്തും പണം തട്ടി. നഗരത്തിൽ ഇടത്തരം ഹോട്ടൽ നടത്തിയിരുന്ന ദമ്പതികളും സൈജുവിന്റെ തട്ടിപ്പിൽ പങ്കാളികളാണ്. ലഹരി ഉപയോഗത്തിനിടയിൽ ഇരകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഇതു കാണിച്ചാണു പ്രതികൾ ബ്ലാക്ക്മെയിൽ ചെയ്തിരുന്നത്. സൈജുവിന്റെ ലഹരിപാർട്ടികളിലെ സ്ഥിരം അംഗങ്ങളായിരുന്ന ദമ്പതികളാണു ബ്ലാക്ക്മെയിലിനുള്ള ചരടുവലിച്ചിരുന്നത്.

ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിൽ നടത്തിയിരുന്ന ആഫ്റ്റർ പാർട്ടികളിലാണു ഇരകളുടെ സ്വകാര്യ ദൃശ്യങ്ങൾ കൂടുതലായും പകർത്തിയിരുന്നത്. ആദ്യമായി പാർട്ടിയിൽ പങ്കെടുത്തിരുന്നവർക്കു ബ‌ീയറിൽ രഹസ്യമായി ലഹരിമരുന്നു കലർത്തി നൽകിയാണു പ്രതികൾ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയിരുന്നത്. മോഡലുകളുടെ അപകട മരണത്തിനു ശേഷം നമ്പർ 18 ഹോട്ടലിനെ വെള്ളപൂശാൻ സമൂഹമാധ്യങ്ങളിൽ പോസ്റ്റിട്ടതും ഇതേ ദമ്പതികളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com