കറുത്ത ഹെൽമറ്റും ജാക്കറ്റും, ബൈക്കിൽ ചുറ്റിയടിച്ച് മാല മോഷണം; നെഞ്ചിടിപ്പോടെ നാട്ടുകാർ
Mail This Article
വരാപ്പുഴ ∙ കറുത്ത ഹെൽമറ്റും ജാക്കറ്റും ധരിച്ച് ബൈക്കിൽ കറങ്ങുന്നവരെ കാണുമ്പോൾ ചേരാനല്ലൂർ, വരാപ്പുഴ നിവാസികൾക്കു നെഞ്ചിടിപ്പാണ്. ഒരാഴ്ചയ്ക്കിടെ രണ്ടു സ്ത്രീകളെയാണ് അജ്ഞാതനായ ബൈക്ക് യാത്രികൻ ആക്രമിച്ചത്. ഇതിൽ ചേരാനല്ലൂർ സ്വദേശിനിയായ സുധയുടെ സ്വർണ മാല പൊട്ടിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ മാല പൊട്ടിക്കാൻ കഴിഞ്ഞില്ലെങ്കിലും അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടയിൽ ഷൈമോൾ എന്ന വീട്ടമ്മയ്ക്കു റോഡിൽ വീണ് പരുക്കേറ്റു.
ക്യാമറകൾ കണ്ണടച്ചു, തെളിവുകളില്ല
ചേരാനല്ലൂർ ഭാഗത്ത് ദേശീയപാതയിലും പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകൾ പ്രവർത്തിക്കാത്തതിനാൽ തെളിവുകൾ ശേഖരിക്കാൻ കഴിയാതെ പൊലീസ് കുഴയുകയാണ്. ബൈക്ക് യാത്രികൻ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ സംഭവ സ്ഥലത്തുണ്ടായിരുന്നവർക്കു പോലും മുഖം തിരിച്ചറിയാൻ കഴിയാത്തതും പ്രശ്നമാണ്.
കറക്കം മോഷ്ടിച്ച ബൈക്കുകളിൽ
ചേരാനല്ലൂർ, പച്ചാളം, വടുതല, വരാപ്പുഴ ഭാഗങ്ങളിൽ നിന്ന് രണ്ടു മാസത്തിനിടെ 6 ബൈക്കുകളാണ് മോഷ്ടിക്കപ്പെട്ടത്. ഇതിൽ ഒരെണ്ണം ഉപേക്ഷിക്കപ്പെട്ട നിലയിൽ പിന്നീട് കണ്ടെത്തി. ഇത്തരത്തിൽ മോഷ്ടിച്ച ബൈക്കുകളാണ് മാല മോഷണം പോലുള്ള പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതെന്നാണു പൊലീസ് നിഗമനം.
ഷാഡോ പൊലീസിനെ നിയമിക്കണം
കണ്ടെയ്നർ റോഡിലും പരിസരങ്ങളിലും മഫ്തി വേഷത്തിൽ ഷാഡോ പൊലീസിനെ നിയോഗിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. റസിഡന്റ്സ് അസോസിയേഷനുകളുടെയും പഞ്ചായത്തിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ജനകീയ സ്ക്വാഡുകൾക്കു രൂപം നൽകാനും തീരുമാനിച്ചു. ആരാധനാലയങ്ങളിലും പരിസര പ്രദേശങ്ങളിലും കണ്ടെയ്നർ റോഡിലും ദേശീയപാതയിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.