കെഎസ്ആർടിസി റീജനൽ വർക്‌ഷോപ്പിൽ പ്രതിസന്ധി
Mail This Article
ആലുവ∙ പഴഞ്ചൻ ട്രാൻസ്ഫോമർ തകരാറിലായതിനെ തുടർന്നു തായിക്കാട്ടുകര കെഎസ്ആർടിസി റീജനൽ വർക്‌ഷോപ്പിൽ ടയർ റീട്രെഡിങും റീസോളിങും നിലച്ചു. ഉളി കൊണ്ടു ടയർ ചെത്തി ഒട്ടിക്കൽ മാത്രമേ ഇപ്പോൾ നടക്കുന്നുള്ളൂ. ഡിസംബർ 30നാണ് ട്രാൻസ്ഫോമർ കേടായത്. സംസ്ഥാനത്തെ 4 റീജനൽ വർക്‌ഷോപ്പുകളിൽ ഒന്നായ ഇവിടെ നിന്നാണു 31 ഡിപ്പോകളിലേക്കു ടയർ നൽകുന്നത്. ജില്ലയിൽ കെഎസ്ആർടിസിയുടെ ഏറ്റവും വലിയ മെക്കാനിക്കൽ വർക്‌ഷോപ്പും ഇതാണ്.
ബസുകളുടെ അറ്റകുറ്റപ്പണി മുതൽ ബസ് ബോഡി നിർമാണം വരെ നടക്കുന്ന യൂണിറ്റ്. വർക്‌ഷോപ്പിൽ ജോലി നടക്കുന്നതിനിടെ വൈദ്യുതിയിൽ ഏറ്റക്കുറച്ചിൽ അനുഭവപ്പെടുകയും യന്ത്രങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയുമായിരുന്നു. വർക്‌ഷോപ്പിലെ വയറിങ് തകരാറാണെന്നു കരുതി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്നു കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി നോക്കിയപ്പോഴാണു ട്രാൻസ്ഫോമറിലെ ചെമ്പുകമ്പികൾ കത്തിയുരുകിയതാണെന്നു മനസ്സിലായത്. ജനറേറ്റർ ഉപയോഗിച്ചു വർക്‌ഷോപ്പിലെ ചില വിഭാഗങ്ങൾ ഇപ്പോൾ ഭാഗികമായി പ്രവർത്തിക്കുന്നുണ്ട്. ജനറേറ്ററിന്റെ ഉപയോഗം പ്രവർത്തന ചെലവ് കൂടാൻ ഇടയാക്കി. 260 ജീവനക്കാരാണു വർക്‌ഷോപ്പിൽ ഉള്ളത്. ട്രാൻസ്ഫോമർ കേടായതോടെ താൽക്കാലിക ജീവനക്കാർക്കു ജോലി ഇല്ലാതായി.