ADVERTISEMENT

കൊച്ചി∙ വൈറ്റിലയിൽ പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ നാളെ നിലവിൽ വരുമെന്നു സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു അറിയിിച്ചു. പാലാരിവട്ടം ഭാഗത്തു നിന്നു കടവന്ത്ര, എറണാകുളം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ വൈറ്റില മേൽപാലം കയറി ഡിക്കാത്‌ലണിനു മുൻപിലുള്ള യൂടേൺ എടുത്തു കടവന്ത്ര ഭാഗത്തേക്കു പോകണം. ഈ വാഹനങ്ങൾ പാലത്തിനടിയിലൂടെ കടത്തി വിടില്ല. ഇങ്ങനെ സഞ്ചരിക്കുമ്പോൾ ഇപ്പോൾ വൈറ്റിലയിൽ നഷ്ടപ്പെടുത്തുന്ന 12 മിനിറ്റിനു പകരം 3 മിനിറ്റ് കൊണ്ടു എസ്എ റോഡിൽ എത്താം.

വാഹനങ്ങളുടെ യുടേൺ സുഗമമാക്കാൻ ഡിക്കാത്‌ലണിനു സമീപം ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ മൂന്നുവരി പാതയിൽ ഒരെണ്ണം യുടേൺ എടുക്കാനായി നീക്കി വയ്ക്കും. പാലം ഇറങ്ങി വരുന്ന വാഹനങ്ങൾ വലതു വശത്തെ ട്രാക്കിലൂടെ വരുമെന്നതിനാൽ പാലം ഇറങ്ങുന്ന മറ്റു വാഹനങ്ങളെ യുടേൺ ബാധിക്കില്ലെന്നാണു കണക്കുകൂട്ടൽ.

 പൊന്നുരുന്നി ഭാഗത്തു നിന്ന് എറണാകുളത്തേക്കു പോകേണ്ട വാഹനങ്ങൾ സുഭാഷ് ചന്ദ്രബോസ് റോഡ് ഉപയോഗിക്കണം.

 പൊന്നുരുന്നി ഭാഗത്തു നിന്ന് ആലപ്പുഴയ്ക്കു പോകുന്ന വാഹനങ്ങൾ സുഭാഷ് ചന്ദ്ര ബോസ് റോഡിൽ നിന്നു അമ്പേലിപ്പാടം/ കാച്ചപ്പിള്ളി / പാരഡൈസ് റോഡുകളിലൂടെ എസ്എ റോഡ് വഴി ആലപ്പുഴ ഭാഗത്തേക്കു പോകണം.

 കണിയാമ്പുഴ റോഡിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ വൈറ്റില മൊബിലിറ്റി ഹബ് റോഡ് വഴിയോ, മെട്രോ സ്റ്റേഷൻ റോഡ് വഴിയോ സഞ്ചരിക്കണം. ഈ വാഹനങ്ങൾ ജംക്‌ഷനിലൂടെ കടത്തിവിടില്ല. കണിയാമ്പുഴയിൽ നിന്നു മറ്റു ദിശകളിലുള്ള വാഹനങ്ങൾക്കു ജംക്‌ഷനിലൂടെ പോകാം.

പുതിയ പരിഷ്കാരങ്ങളോടെ എറണാകുളം–തൃപ്പൂണിത്തുറ റൂട്ടിലെ വാഹനങ്ങൾ സിഗ്‌നൽ കാത്തു കിടക്കുന്ന പ്രശ്നത്തിനു പരിഹാരമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഒരാഴ്ചക്കാലം നടപ്പാക്കുന്ന പരിഷ്കാരങ്ങൾ വിലയിരുത്തിയ ശേഷം വേണ്ട മാറ്റങ്ങൾ വരുത്തുമെന്നു ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ ഫ്രാൻസിസ് ഷെൽബി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com