ADVERTISEMENT

കൊച്ചി ∙ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയും കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) 50% കടക്കുകയും ചെയ്തതോടെ ജില്ലയിൽ ഇന്നലെ മുതൽ ടിപിആർ പരസ്യപ്പെടുത്തുന്നതു നിർത്തി. ആശുപത്രിയിൽ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന്റെ കണക്ക് അനുസരിച്ചാണു ജില്ലകളുടെ കാറ്റഗറി തീരുമാനിക്കുന്നതെന്നതു കൊണ്ടാണു ടിപിആർ പരാമർശിക്കാത്തതെന്നാണു വിശദീകരണം. ലോകാരോഗ്യ സംഘടനയും ആരോഗ്യ മന്ത്രാലയവും കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനമായി ഇപ്പോഴും കണക്കാക്കുന്നതു ടിപിആർ തന്നെയാണ്.

ടിപിആർ കൂടുന്നതു മനസ്സിലാക്കി കോവിഡ് വ്യാപനം കൂടുകയാണെന്നു തിരിച്ചറിയാൻ ജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും കഴിഞ്ഞിരുന്നു. ടിപിആർ വർധിക്കുന്നതിന് അനുസരിച്ചു കോവിഡ് പരിശോധനകളുടെ എണ്ണം ജില്ലയിൽ വർധിപ്പിച്ചിട്ടുമില്ല. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കാക്കി എ,ബി,സി എന്നീ മൂന്നു കാറ്റഗറികളായി ജില്ലകളെ തിരിക്കുകയാണു സംസ്ഥാന തലത്തിൽ ഇപ്പോൾ ചെയ്യുന്നത്. 

ഈ രീതിയനുസരിച്ചു താരതമ്യേന മെച്ചപ്പെട്ട കാറ്റഗറിയായ എയിലാണ് എറണാകുളമുള്ളത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ജനുവരി ഒന്നിൽ നിന്ന് ഇരട്ടിയോ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലോ ആയ ജില്ലകളാണ് എ കാറ്റഗറിയിൽ വര‌ിക. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നതു കൊണ്ടു രോഗവ്യാപനം കുറവാണെന്ന് അർഥമില്ല. സംസ്ഥാനത്തു നിലവിൽ കോവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള ജില്ലകളിലൊന്നാണ് എറണാകുളം. 

നാൽപതിനായിരത്തോളം പേർ കോവിഡ് ബാധിതരായി നിലവിൽ ചികിത്സയിലാണ്. പ്രതിദിനം 8000 പേർ പുതുതായി പോസിറ്റീവാകുന്നു. ഇതുവരെ പോസിറ്റീവായവരുടെ എണ്ണം ഏഴു ലക്ഷം കടന്നു. 6063 പേർ കോവിഡ് ബാധിച്ച് ഇതിനകം മരിക്കുകയും ചെയ്തു.സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ ആശുപത്രി സൗകര്യങ്ങൾ ഉള്ള ജില്ലയായതിനാൽ കിടക്കകളുടെ എണ്ണം മറ്റു ജില്ലകളെ അപേക്ഷിച്ച് എറണാകുളത്തു കൂടുതലാണ്. ജില്ലയിൽ കോവിഡ് പോസിറ്റീവായവരിൽ 95 ശതമാനത്തിലേറെ പേർ വീടുകളിലാണു കഴിയുന്നത്.5 ശതമാനത്തിൽ താഴെ മാത്രമാണു നിലവിൽ ആശുപത്രിയിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com