റെയിൽവേ സ്റ്റേഷൻ നവീകരണം: എറണാകുളത്തിന് ഗുണകരം
Mail This Article
കൊച്ചി∙ റെയിൽവേ സ്റ്റേഷൻ നവീകരണ പദ്ധതികൾക്കു മുഖ്യ പരിഗണന നൽകുമെന്ന റെയിൽവേ മന്ത്രിയുടെ പ്രഖ്യാപനം ഏറ്റവും ഗുണം ചെയ്യുക ജില്ലയ്ക്ക്. കേരളത്തിൽ നിന്നു പദ്ധതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 3 സ്റ്റേഷനുകളിൽ രണ്ടും ജില്ലയിൽ നിന്നാണ്. എറണാകുളം ജംക്‌ഷൻ, എറണാകുളം ടൗൺ, കൊല്ലം എന്നിവയാണു പട്ടികയിലുള്ളത്. രാജ്യാന്തര നിലവാരത്തിലേക്കു റെയിൽവേ സ്റ്റേഷനുകൾ ഉയർത്തുമെന്നു പറയാൻ തുടങ്ങിയിട്ടു കാലമേറെയായെങ്കിലും രാജ്യത്തു 2 സ്റ്റേഷനുകളിൽ മാത്രമാണു പദ്ധതി നടപ്പായത്. പൊതു,സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി മുന്നോട്ടു പോകില്ലെന്നു വ്യക്തമായതോടെ റെയിൽവേ തന്നെ സ്വന്തം ചെലവിൽ സ്റ്റേഷനുകൾ നവീകരിക്കാനാണു ശ്രമിക്കുന്നത്.
എറണാകുളം ജംക്‌ഷൻ സ്റ്റേഷൻ വികസനത്തിനു 400 കോടി രൂപയോളം ചെലവു വരുമെന്നാണു പ്രതീക്ഷിക്കുന്നത്. എറണാകുളം ജംക്‌ഷനിൽ പ്രധാന കവാടത്തിൽ 4 നില കെട്ടിടവും കിഴക്കേ കവാടത്തിൽ ജിസിഡിഎ കെട്ടിടത്തിനു സമീപം 3 നില കെട്ടിടവും വരും. പ്ലാറ്റ്ഫോമുകൾക്കു പൊതുവായി മേൽക്കൂര, ഇപ്പോഴുള്ള 2 ഫുട്ട് ഓവർ ബ്രിജുകൾക്കു മുകളിൽ കോൺകോഴ്സ് ഏരിയ. ഇവിടെ നിന്നു എല്ലാ പ്ലാറ്റ്ഫോമുകളിലേക്കു ഇറങ്ങാൻ എസ്കലേറ്റർ, ലിഫ്റ്റ് സൗകര്യം എന്നിവയുണ്ടാകും. സൗത്ത് മെട്രോ സ്റ്റേഷനിലേക്കു സ്കൈ വോക്കും നിർമിക്കും. കർഷക റോഡിനു സമീപം കാടുപിടിച്ചു കിടക്കുന്ന റെയിൽവേ ഭൂമി പാർക്കിങ് ഏരിയയാക്കി മാറ്റും. ഇവിടെ നിന്നു പുതിയ ഫുട്ട് ഓവർ ബ്രിജ് പ്രധാന കവാടത്തിലേക്കു നിർമിക്കുമെന്നും പദ്ധതി രേഖയിൽ പറയുന്നു.