കാറുകൾ തട്ടിയെടുത്തെന്ന് പരാതി: മോൻസനെതിരെ പുതിയൊരു കേസ് കൂടി
Mail This Article
കൊച്ചി∙ പണം നൽകാതെ കാറുകൾ തട്ടിയെടുത്തെന്ന ബെംഗളൂരു സ്വദേശി ബി.പി.ത്യാഗരാജുവിന്റെ പരാതിയിൽ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസനെതിരെ പുതിയൊരു കേസുകൂടി ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്തു. കാറുകൾ വാങ്ങിയ ഇനത്തിൽ 86 ലക്ഷം രൂപ കൂടി മോൻസൻ നൽകാനുണ്ടെന്നാണു പരാതിയിൽ പറയുന്നത്. ആകെ 20 കാറുകളാണു വാഹനവ്യാപാരിയായ ത്യാഗരാജു വിൽപന നടത്തിയത്. ഇതിൽ 6 കാറുകളുടെ വിലയാണ് ഇനിയും നൽകാനുള്ളത്.
എറണാകുളം നോർത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. മോൻസന്റെ പക്കൽ 30 ആഡംബര കാറുകളുണ്ടെന്നായിരുന്നു സാക്ഷി മൊഴികൾ. എന്നാൽ അന്വേഷണത്തിൽ ഇവയിൽ പലതും ഓടിക്കാൻ കഴിയാത്തവയാണെന്നു ബോധ്യപ്പെട്ടു. ഇതോടെ വ്യാജപുരാവസ്തു തട്ടിപ്പ് കേസ് അടക്കം 14 കേസുകളിലാണു മോൻസൻ പ്രതിയായിട്ടുള്ളത്. ഇതിൽ 4 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. പോക്സോ കേസിൽ എത്രയും വേഗം വിചാരണ നടപടികൾ ആരംഭിക്കാനാണു ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.