കൊച്ചിയെ ഇത്രയ്ക്കു ‘സ്മാർട്’ ആക്കല്ലേ, പ്ലീസ്; റോഡ് നവീകരിച്ചപ്പോൾ എല്ലാം അപ്രത്യക്ഷമായി
Mail This Article
കൊച്ചി∙ സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി റോഡ് നവീകരിച്ചപ്പോൾ പ്രധാന ജംക്‌ഷനുകളിലുണ്ടായിരുന്ന ബസ് ഷെൽറ്ററുകൾ മിക്കതും അപ്രത്യക്ഷമായി. മേനക ജംക്‌ഷനിലും ഹൈക്കോടതി ജംക്‌ഷനിലുമുണ്ടായിരുന്ന ഷെൽറ്ററുകളാണു പുനഃസ്ഥാപിക്കാത്തത്. വെയിൽ കടുത്തതോടെ ബസ് കാത്തു നിൽക്കുന്നവർ വഴിയോര കച്ചവടക്കാരുടെ വലിയ കുടകൾക്കടിയിൽ അഭയം േതടേണ്ട അവസ്ഥയാണ്. രണ്ടിടത്തും ഒന്നിലധികം ബസ് ഷെൽറ്ററുകൾ നേരത്തെ ഉണ്ടായിരുന്നു.
ബസ് ഷെൽറ്ററുകൾ പൊളിച്ചാണു പാർക്കിങ് ഏരിയ ടൈൽ പാകിയത്. മേനക ജംക്‌ഷനിൽ വൈറ്റില ഭാഗത്തേക്കുള്ള ബസുകളും ഫോർട്ട്കൊച്ചി ബസുകളും വെവ്വേറെ ഷെൽറ്ററുകൾക്കു മുൻപിലാണു നിർത്തിയിരുന്നത്.മറുഭാഗത്തും ഇതേ രീതിയിലായിരുന്നു ക്രമീകരണം എളമക്കര, ചിറ്റൂർ ബസുകളും കാക്കനാട്, ആലുവ ബസുകളും വിവിധ ഷെൽറ്ററുകൾക്കു മുന്നിലായിരുന്നു നിർത്തിയിരുന്നത്. ഒരു ഷെൽറ്ററൊഴികെ ബാക്കിയെല്ലാം പൊളിച്ചിരുന്നു. ബാനർജി റോഡിൽ റോഡ് പണികൾ കഴിയാത്തതിനാൽ ഷെൽറ്ററുകൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്.
സെന്റ് ആൽബർട്സ് കോളജിനു മുന്നിലും സരിത സ്റ്റോപ്പിലും ഷെൽറ്ററിലേക്കു കയറുന്ന ഭാഗം പൊളിച്ചിട്ടിരിക്കുകയാണ്.മേനക ജംക്‌ഷനിൽ ഷെൽറ്ററുകൾ ഇല്ലാതായതോടെ കൃത്യമായ ഒരു സ്ഥലം ബസുകൾക്കില്ലാതായെന്നു യാത്രക്കാരനായ ഹിഷാം പറഞ്ഞു. റോഡ് നവീകരണം നടത്താനുള്ള സൗകര്യത്തിനു വേണ്ടിയാണു ഷെൽറ്ററുകൾ പൊളിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. പകരം ഷെൽറ്ററുകൾ സ്ഥാപിക്കുമെന്നു പറയുന്നുണ്ടെങ്കിലും എത്ര കാലം കാത്തുനിൽക്കേണ്ടി വരുമെന്നാണു യാത്രക്കാരുടെ ചോദ്യം.