കൊച്ചി ∙ പി.ടിയുടെ ഓർമ പുതുക്കിയാണു പൊന്നുരുന്നി ശ്രീനാരായണേശ്വരം ക്ഷേത്രം ഭാരവാഹികൾ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനെ സ്വീകരിച്ചത്. പി.ടി.തോമസിന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ചു പുതുക്കിപ്പണിത ക്ഷേത്രക്കുളം ഉമ സന്ദർശിച്ചു. ഗാനരചയിതാവ് മങ്കൊമ്പ് രാധാകൃഷ്ണനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച ശേഷം വൈറ്റില മേഖലയിൽ വോട്ടു തേടി. ആമ്പേലിപ്പാടം പെന്തക്കോസ്ത് മിഷൻ, ടോക് എച്ച് സ്കൂൾ എന്നിവ സന്ദർശിച്ചു.
ജനത ജംക്‌ഷനിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു വോട്ടഭ്യർഥന നടത്തി. കച്ചേരിപ്പടി ആശിർഭവനിലെത്തി കെആർഎൽസിസി എക്സിക്യൂട്ടീവ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ബിഷപ് ഡോ.സിൽവർസ്റ്റർ പൊന്നുമുത്തനെയും ഫാ. തോമസ് തറയിലിനെയും വൈസ് പ്രസിഡന്റ് ജോസഫ് ജൂഡിനെയും സന്ദർശിച്ചു. പിന്നീടു പൊന്നുരുന്നി പള്ളിപ്പടി പള്ളിയിൽ വോട്ട് തേടിയെത്തി. കുഴഞ്ഞു വീണു മരിച്ച കോൺഗ്രസ് പ്രവർത്തകൻ ബെയ്ഡൻ വർഗീസിന് ആദരാഞ്ജലിയർപ്പിക്കാൻ ആശുപത്രി സന്ദർശിച്ചു.
കലൂർ സ്റ്റേഡിയം വഴിയൊരു പ്രഭാത നടത്തം വോട്ടു േതടൽ നടത്തം കൂടിയാക്കി ഉമ തോമസ്. ഹൈബി ഈഡൻ എംപിയും ടി.ജെ.വിനോദ് എംഎൽഎയും ഒപ്പം നടക്കാൻ കൂടി. സ്റ്റേഡിയം ഗേറ്റ് 4 ൽ എത്തിയപ്പോൾ ജി ഫോർ വോക്കിങ് ഗ്രൂപ്പ് അംഗം സാന്ദ്രയുടെ ജന്മദിന ആഘോഷത്തിൽ കേക്ക് മുറിച്ചു ആശംസ നേർന്നു. മിമിക്രി കലാകാരൻ കെ.എസ്.പ്രസാദും ആഘോഷ സംഘത്തിലുണ്ടായിരുന്നു. മഹാരാജാസിൽ താനാണ് ഉമയ്ക്കു കെഎസ്‌യു അംഗത്വം നൽകിയതെന്നും അതിനു ശേഷമാണു പി.ടി ഉമയെ കാണുന്നതെന്നും പ്രസാദിന്റെ ചിരിയോർമകൾ.