കക്കാട്– പാഴൂർ കരകളെ ബന്ധിപ്പിച്ചു പുഴയ്ക്കു കുറുകെ പൂർത്തിയായ തൂക്കുപാലം അവഗണനയിൽ
Mail This Article
പിറവം∙ കക്കാട്– പാഴൂർ കരകളെ ബന്ധിപ്പിച്ചു പുഴയ്ക്കു കുറുകെ പൂർത്തിയായ തൂക്കുപാലം അവഗണനയിൽ. പെയിന്റിങ്ങിനും അറ്റകുറ്റപ്പണിക്കും നീക്കം ഇല്ലാതായതോടെ പാലത്തിൽ അപകടഭീഷണി നിഴലിക്കുന്നുണ്ട്. പൊതുമേഖല സ്ഥാപനമായ കെല്ലിന്റെ മേൽനോട്ടത്തിൽ പൂർത്തിയായ പാലമാണിത്. ഇരുകരകളിലെയും കോൺക്രീറ്റ് കാലുകളിൽ ഇരുമ്പുവടം ഉറപ്പിച്ച് ഇരുമ്പു ഷീറ്റ് നിരത്തിയാണു പാലം നിർമിച്ചത്. 155 മീറ്റർ ദൈർഘ്യമുള്ള പാലത്തിനു 2.15 കോടി രൂപ ചെലവായി.
പുഴ വലം വയ്ക്കുന്ന കക്കാട് പ്രദേശത്തുള്ളവർക്കു പാഴൂർ ക്ഷേത്രത്തിലേക്കും നടക്കാവ് റോഡിലേക്കുമെല്ലാം സുഗമമായി എത്താൻ തൂക്കുപാലം വഴിയൊരുക്കി. എന്നാൽ മഴക്കാലത്തു പാലത്തിന്റെ പ്രതലത്തിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ 2 വർഷത്തിനുള്ളിൽ ഇരുമ്പുഷീറ്റ് ദ്രവിച്ചു തുള വീണു; സൂക്ഷിച്ചില്ലെങ്കിൽ പാലത്തിൽ കാലു കുരുങ്ങുന്ന സ്ഥിതി. രാത്രികാലത്ത് തൂക്കുപാലത്തിലെ യാത്ര അപകടകരമാണ്. പാലത്തിന്റെ ഇരുവശത്തെയും ഇരുമ്പുവേലിയും തുരുമ്പെടുത്തു പൊട്ടി. വശങ്ങളിൽ നിന്നുള്ള കാടും വള്ളിപ്പടർപ്പും പാലത്തിലേക്കു പടർന്നു തുടങ്ങിയതും ബുദ്ധിമുട്ടായി.