തൃക്കാക്കരയിൽ പെരുമഴ താരം; വകവയ്ക്കാതെ മൂന്നു മുന്നണികളുടെ സ്ഥാനാർഥികളും വോട്ടു തേടിയിറങ്ങി
Mail This Article
കൊച്ചി ∙ ഉപതിരഞ്ഞെടുപ്പു ചൂടിൽ നിൽക്കുന്ന തൃക്കാക്കരയിൽ പെരുമഴയായിരുന്നു താരം. മഴയെ വകവയ്ക്കാതെ മൂന്നു മുന്നണികളുടെ സ്ഥാനാർഥികളും വോട്ടു തേടിയിറങ്ങി. ഞായറാഴ്ചയായതിനാൽ ദേവാലയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും വോട്ടുചോദിക്കൽ.മഹാരാജാസ് കോളജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ യോഗത്തിൽ പങ്കെടുത്ത യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് സെന്റ് മൈക്കിൾസ് പള്ളി, അഡോറേഷൻ ആശ്രമം, തുതിയൂർ പള്ളി, സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പള്ളി എന്നിവിടങ്ങളിൽ വോട്ടർമാരുടെ പിന്തുണ തേടി. ചെമ്പുമുക്ക് ജേണലിസ്റ്റ് കോളനി ഭാഗത്തു വീടുകളിലും സ്ഥാപനങ്ങളിലും വോട്ട് അഭ്യർഥിച്ചു.
നടൻ ശങ്കറിന്റെ മാതാവ് സുലോചന പണിക്കർ, മുൻ അഡ്വക്കറ്റ് ജനറൽ സുധാകര പ്രസാദ് എന്നിവർക്ക് ആദരാഞ്ജലിയർപ്പിച്ചു. ഉപതിരഞ്ഞെടുപ്പു നടക്കുന്ന 62–ാം ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥിയുടെ റോഡ് ഷോയിലും പങ്കെടുത്തു. ബഷീറലി ശിഹാബ് തങ്ങൾ, യുഡിഎഫ് കൺവീനർ എം.എം.ഹസൻ എന്നിവർ പ്രചാരണത്തിൽ പങ്കാളിയായി. ഉമ തോമസിന്റെ പൊതു പര്യടനം ഇന്ന് ആരംഭിക്കും. വൈകിട്ട് 5 നു എൻജിഒ ക്വാർട്ടേഴ്സ് ജംക്‌ഷനിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും.
ഇടതു മുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫ് ഇടപ്പള്ളി സെന്റ് ജോർജ് പള്ളി, പോണേക്കര സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി എന്നിവിടങ്ങളിൽ വോട്ടർമാരെ കണ്ടു. കാക്കനാട് വാഴക്കാലയിലെ വീടുകളിലും വോട്ട് അഭ്യർഥിച്ചു. സി. പി. സുധാകര പ്രസാദിനും സുലോചന പണിക്കർക്കും ആദരാഞ്ജലിയർപ്പിച്ചു. ഐഎൻഎൽ കൺവൻഷനിലും തൃക്കാക്കരയിലെ വിവിധ കൺവൻഷനുകളിലും സ്ഥാനാർഥി പങ്കെടുത്തു. മന്ത്രിമാരായ കെ. രാജൻ, മുഹമ്മദ് റിയാസ്, എംഎൽഎമാരായ കെ.എൻ.ഉണ്ണിക്കൃഷ്ണൻ, എ.എൻ.ഷംസീർ എന്നിവരും പ്രചാരണത്തിനിറങ്ങി. ജോ ജോസഫിന്റെ പൊതുപര്യടനം ഇന്ന് ആരംഭിക്കും. രാവിലെ 7 നു മുണ്ടംപാലത്ത് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും.
വിവാഹ വീടുകൾ സന്ദർശിച്ചും പ്രമുഖരെ വീട്ടിലെത്തി കണ്ടുമായിരുന്നു എൻഡിഎ സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണന്റെ പ്രചാരണം. കനത്ത മഴയിൽ വെള്ളം കയറിയ തമ്മനം പ്രദേശത്തെ വീടുകൾ സന്ദർശിച്ചു തുടക്കം. രാവിലെ തമ്മനം അനന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി, ഇടപ്പള്ളി എംഎജെ ഹോസ്പിറ്റൽ സന്ദർശിച്ചു. നടി കവിയൂർ പൊന്നമ്മ, നടനും സംവിധായകനുമായ രഞ്ജി പണിക്കർ തുടങ്ങിയവരെയും സന്ദർശിച്ചു. സി.പി.സുധാകര പ്രസാദ്, സുലോചന പണിക്കർ എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.