ADVERTISEMENT

തൃക്കാക്കര ജംക്‌ഷനിലെ വൻമരത്തിനു കീഴെ തിങ്ങിക്കൂടി നിൽക്കുകയാണ് എൻഡിഎ പ്രവർത്തകർ. മേഘങ്ങൾ ഉരുണ്ടുകൂടി തണുത്ത അന്തരീക്ഷം. എന്നാൽ, മരത്തിനു ചുവടെ പാർക്ക് ചെയ്ത പ്രചാരണവാഹനത്തിൽ നിന്ന് ഉയരുന്നത് രാഷ്ട്രീയച്ചൂടുള്ള പ്രസംഗം. കേന്ദ്രവികസനപദ്ധതികളുടെ നേട്ടങ്ങൾ പറഞ്ഞും സംസ്ഥാനത്തിന്റേതു തലതിരിഞ്ഞ വികസനങ്ങളെന്ന് ആരോപിച്ചും കത്തിക്കയറുകയാണ് അൽഫോൻസ് കണ്ണന്താനം എംപി. സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണന്റെ വാഹന പര്യടന ഉദ്ഘാടകനാണ് അൽഫോൻസ്.

പ്രസംഗം കഴിഞ്ഞതും പ്രവർത്തകർ തിങ്ങിക്കൂടുന്നു. ഷാളുകൾ അണിയിച്ചു സ്വീകരണത്തിനുള്ള തിരക്ക്. ഇടയ്ക്ക് സമ്മാനമായി ഒരു ഓലക്കുട. മൂന്നടിയിൽ ഉലകമളന്ന വാമനമൂർത്തിയുടെ മുന്നിൽനിന്നു പ്രചാരണം ആരംഭിക്കുമ്പോൾ ഉചിതമായ സമ്മാനമെന്ന കമന്റ്. ഹ്രസ്വമായ മറുപടി പ്രസംഗം പൂർത്തിയാക്കി സ്ഥാനാർഥി പ്രചാരണ വാഹനത്തിലേക്ക്. ഒരു ചിരി, കൂപ്പു കൈ, അഭിവാദ്യം, പ്രത്യഭിവാദ്യം. എല്ലാം കൃത്യം.

വിഷയം വികസനം

തിരഞ്ഞെടുപ്പു കളരിയിൽ പലകുറി പയറ്റിത്തെളിഞ്ഞതിന്റെ ആത്മവിശ്വാസവും മെയ്‌വഴക്കവും കാഴ്ചക്കാരിലേക്കും പകരുന്ന ശരീരഭാഷയാണു രാധാകൃഷ്ണന്റേത്. ചടുലമായ ചുവടുകൾ. കാര്യമാത്ര പ്രസക്തമായ, ലഘു സംഭാഷണങ്ങൾ മാത്രം. ആരെയും ഒഴിവാക്കുന്നില്ല. പ്രചാരണവാഹനത്തിൽ നിന്നിറങ്ങിയാൽ കടകളിലേക്കും സമീപത്തു ബസ് കാത്തുനിൽക്കുന്നവർക്കു മുന്നിലേക്കുമൊക്കെ ഒറ്റപ്പാച്ചിലാണ്. 

കൈപിടിച്ചു കുലുക്കി, കൈക്കുഞ്ഞുങ്ങളുടെ കവിളത്തു നുള്ളി സ്നേഹം പങ്കിട്ട്, സെൽഫിയെടുക്കാൻ കാത്തുനിൽക്കുന്നവർക്ക് അതിനുള്ള അവസരം നൽകി പ്രചാരണം. ‘മാറ്റം വേണ്ടേ? തൃക്കാക്കരയ്ക്കു വികസനം വേണ്ടേ? ഇവിടെയുള്ള ചെറുപ്പക്കാർക്ക് ഇവിടെത്തന്നെ തൊഴിൽ കണ്ടെത്താൻ കഴിയേണ്ടേ, വോട്ടു ചോദിക്കുമ്പോഴും ഇടയ്ക്കിടെയുള്ള പ്രസംഗങ്ങളിലും ഇത്തരം ചോദ്യങ്ങളാണു മുന്നിൽ. പരമാവധി മൂന്നു മിനിറ്റ് ദൈർഘ്യമേയുള്ളൂ സ്ഥാനാർഥിയുടെ പ്രസംഗങ്ങൾക്ക്.

ചൂടോടെ ഒരു ചായ

ഉച്ചയ്ക്കു 12 മണിയോടെ ക്ലബ് ജംക്‌ഷനിൽ പ്രചാരണത്തിനു ചെറിയൊരു ഇടവേള. അഭിമുഖങ്ങൾക്കായി മാധ്യമങ്ങൾ. മാധ്യമപ്രവർത്തകരുമായുള്ള സംസാരം തുറന്ന വാഹനത്തിൽ നിന്നു തന്നെ. ചായ വേണോ എന്നു ചോദിച്ച പ്രവർത്തകനോടു ‘മധുരം കുറച്ച്, കടുപ്പത്തിലായിക്കോട്ടെ’ എന്നു മറുപടി.  ചായ കുടി കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ സുഹൃത്തായ പത്ര ഫൊട്ടോഗ്രഫർ രണ്ടു ലാമിനേറ്റ് ചെയ്ത ചിത്രങ്ങൾ സ്ഥാനാർഥിക്കു കൈമാറുന്നു.

ചിത്രങ്ങളിലൊന്നിൽ കൂളിങ് ഗ്ലാസൊക്കെ വച്ചു ഭാര്യയ്ക്കൊപ്പം സ്റ്റൈലിൽ സ്ഥാനാർഥി. ചിത്രങ്ങൾ കണ്ടതും മുഖത്തൊരു വിസ്മയച്ചിരി. വ്യക്തിപരമായ ചിത്രങ്ങളെടുക്കുന്നതിനോടു പൊതുവെ വിമുഖനായ രാധാകൃഷ്ണൻ 1993ൽ വിവാഹ ശേഷം ഭാര്യയുമൊത്തു ഗോവ സന്ദർശിച്ചപ്പോഴെടുത്തതാണ് ഒരു ചിത്രം. ചിത്രത്തിൽ താൻ വച്ചിരിക്കുന്നതു കൂളിങ് ഗ്ലാസല്ലെന്നും ഡേ ആൻഡ് നൈറ്റ് ഗ്ലാസാണെന്നും രാധാകൃഷ്ണന്റെ വിശദീകരണം.

തലപ്പാവിലെ മോദിച്ചന്തം

എഎൻആറിന്റെ പ്രചാരണത്തിലുമുണ്ട് ‘മോദിച്ചന്തം’. പൂമാലയും ഷാളുകളുമണിയിച്ചുള്ള പതിവു സ്വീകരണരീതി തുടരുമ്പോൾത്തന്നെ പലരും സ്ഥാനാർഥിക്കു തലപ്പാവുമായാണ് എത്തുന്നത്. നരേന്ദ്രമോദി പൊതു പരിപാടികളിലും പ്രചാരണ പരിപാടികളിലുമൊക്കെ അണിയാറുള്ള മാതൃകയിൽ പലതരത്തിലും നിറത്തിലുമുള്ള തലപ്പാവുകൾ. അതും തലയിലണിഞ്ഞു പ്രവർത്തകർക്കൊപ്പം സെൽഫി.

എന്താണ് പ്രതീക്ഷ എന്നു ചോദ്യത്തിന് മറുപടി ഇങ്ങനെ.‘ഞങ്ങൾ ഉറപ്പായും ജയിക്കും, തൃക്കാക്കരയിൽ ഇടതു മുന്നണി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടും’. പ്രചാരണവാഹനം വീണ്ടും അടുത്ത കേന്ദ്രത്തിലേക്ക്, രാത്രി 7.30 വരെ നീളുന്ന പ്രചാരണമാണ്. സമയം അവസാനിക്കും മുൻപ് എത്തേണ്ടത് 17 കേന്ദ്രങ്ങളിൽ. സ്ഥാനാർഥി തിരക്കിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com