എള്ള് കൃഷി മഴയെ തുടർന്നു നാശത്തിന്റെ വക്കിൽ
Mail This Article
ആലങ്ങാട് ∙ കരുമാലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി ചെയ്തിരുന്ന എള്ള് കൃഷി മഴയെ തുടർന്നു നാശത്തിന്റെ വക്കിൽ. കിസാൻ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മനയ്ക്കപ്പടി, ചിറ്റമനപ്പള്ളം എന്നിവിടങ്ങളിലായി രണ്ടേക്കർ ഭാഗത്തും റഷീദ മുഹമ്മദലിയുടെ നേതൃത്വത്തിൽ വെളിയത്തുനാട് മേഖലയിൽ അരയേക്കർ ഭാഗത്തുമാണ് എള്ള് കൃഷി ചെയ്തിരുന്നത്. ഇതിൽ മനയ്ക്കപ്പടി– ചിറ്റമനപ്പള്ളം മേഖലയിലെ ഒരേക്കറിലെ വിളവെടുപ്പ് രണ്ടാഴ്ച മുൻപ് നടത്തിയിരുന്നു.
ബാക്കിയുള്ള ഒന്നര ഏക്കറോളം എള്ള് കൃഷിയാണു നാശത്തിന്റെ വക്കിലുള്ളത്. കൃഷി വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. മഴ തോരാതെ നിൽക്കുന്നതിനാൽ കൃഷിയിടത്തിൽ നിന്നു കെട്ടിക്കിടക്കുന്ന വെള്ളമിറങ്ങി പോകാത്ത അവസ്ഥയിലാണ്. ഇതോടെ കർഷകർ ആശങ്കയിലാണ്. കൂടാതെ കരുമാലൂർ– വെളിയത്തുനാട് മേഖലയിലെ നെൽക്കൃഷി– വാഴക്കൃഷി എന്നിവയും വെള്ളക്കെട്ടിന്റെ പിടിയിലാണ്. മഴ തോരാത്തതിനാൽ കൊയ്തെടുക്കാൻ പറ്റാത്ത അവസ്ഥയാണെന്നു കർഷകർ പറയുന്നു.