പ്രതിസന്ധികളോട് പൊരുതി ഭൂമിക ഇന്ത്യൻ വോളി ടീമിൽ
Mail This Article
ചേന്ദമംഗലം ∙ പ്രതിസന്ധികളോടു പൊരുതി എ.ആർ.ഭൂമിക ജൂനിയർ ഇന്ത്യൻ വോളിബോൾ ടീം ക്യാംപിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ദേശീയതലത്തിൽ 21 പേരെ തിരഞ്ഞെടുത്തതിൽ ജില്ലയിൽ നിന്നുള്ള ഏക പ്രതിനിധിയാണ്. വലിയപഴമ്പിള്ളിത്തുരുത്ത് അപ്പച്ചാത്ത് പരേതനായ രാംലാലിന്റെയും ലൈജിയുടെയും മകളും കരിമ്പാടം ഡിഡിസഭ ഹൈസ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥിനിയുമാണ്. ടയർ പണികൾ ചെയ്തിരുന്ന പിതാവ് 2 വർഷം മുൻപു മരിച്ചു. അമ്മയും സഹോദരൻ ആകാശുമാണ് ഒപ്പമുള്ളത്. തേയ്ക്കാത്ത വീട്ടിലാണു താമസം. മഴ പെയ്താൽ വാർക്ക ചോർന്നു വീടിന്റെ അകത്തു വെള്ളം കെട്ടും. അച്ഛൻ മരിച്ചശേഷം അമ്മ താൽക്കാലികമായി 6 മാസത്തെ കരാറിൽ മിൽമയിൽ ജോലി ചെയ്യുന്നുണ്ട്.
തൊഴിലുറപ്പു തൊഴിലാളിയുമാണ്. ഇവരുടെ ചെറിയ വരുമാനം കൊണ്ടാണു കുടുംബം കഴിയുന്നത്. വീടു ജപ്തി നടപടികളിലാണ്. സ്കൂളിലെ മുത്തൂറ്റ് പാപ്പച്ചൻ വോളിബോൾ അക്കാദമി അംഗമാണ് ഭൂമിക. ബെംഗളൂരുവിലെ സിലക്‌ഷൻ ട്രയൽസിനു പോകാനുള്ള ചെലവുകൾ മുത്തൂറ്റ് അക്കാദമിയും സ്കൂൾ മാനേജ്മെന്റും പിടിഎയും ചേർന്നാണു വഹിച്ചത്. തിരിച്ചെത്തിയ ഭൂമികയെ മാനേജർ ജീൻ സുധാകൃഷ്ണന്റെ നേതൃത്വത്തിൽ സ്കൂൾ അധികൃതർ വീട്ടിലെത്തി അനുമോദിച്ചു. വലിയപഴമ്പിള്ളിതുരുത്ത് ടുഡെയ്സ് വോളിബോൾ ക്ലബ്ബും സ്വീകരണം നൽകി.