സുരക്ഷാ പരിശോധന: 14 സ്കൂൾ വാഹനങ്ങൾക്ക് അനുമതിയില്ല
Mail This Article
മൂവാറ്റുപുഴ∙ സ്കൂളുകൾ തുറക്കും മുൻപേ മോട്ടർ വാഹന വകുപ്പ് നടത്തിയ സുരക്ഷാ പരിശോധനയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നു വ്യക്തമായ 14 സ്കൂൾ വാഹനങ്ങൾക്ക് അനുമതി നിഷേധിച്ചു. ഗുരുതരമായ തകരാറുകൾ വരെ ചില വാഹനങ്ങളിൽ കണ്ടെത്തി. വിദ്യാർഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ മൂവാറ്റുപുഴ റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് പരിധിയിലുള്ള സ്കൂളുകളിലെ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയാണ് പൂർത്തിയായത്. മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിലും പിറവം സെന്റ് ജോസഫ് സ്കൂളിലുമായി നടത്തിയ പരിശോധനയിൽ 148 സ്കൂൾ വാഹനങ്ങളാണ് എത്തിയത്.
ഇതിൽ 134 വാഹനങ്ങൾ സുരക്ഷ പരിശോധനയിൽ വിജയിച്ചു. ഇവയിൽ മോട്ടർ വാഹന വകുപ്പ് സുരക്ഷ ലേബൽ പതിപ്പിച്ചു നൽകി. 14 വാഹനങ്ങൾ തിരിച്ചയച്ചു. ഇവയുടെ തകരാറുകൾ പരിഹരിച്ച് ജൂൺ ഒന്നിനു മുൻപായി പരിശോധനയ്ക്ക് ഹാജരാക്കണമെന്നാണ് നിർദേശം. സുരക്ഷാ പരിശോധനയുടെ ഭാഗമായി സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്കുള്ള റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ആർടിഒ ടി.എം.ജെർസൺ, മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ഫെനിൽ ജയിംസ് തോമസ്, ജിൻസ് ജോർജ്, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ പി.എസ്.ഷിജു, അജി കുര്യാക്കോസ്, വി.പി.മനോജ്, പി.എസ്.ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.