അനധികൃത പാർക്കിങ്: ബസുകൾക്ക് മാർഗ തടസ്സം
Mail This Article
അങ്കമാലി ∙ മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിലും പരിസരങ്ങളിലുമുള്ള അനധികൃത പാർക്കിങ് സ്വകാര്യ ബസുകളെ ദുരിതത്തിലാക്കുന്നു. ടൗണിലെ ഗതാഗതക്കുരുക്കിൽപെട്ട് സമയക്രമം തെറ്റി ബസ് സ്റ്റാൻഡിലെത്തുന്ന സ്വകാര്യ ബസുകൾക്കു തടസ്സം സൃഷ്ടിക്കുന്ന അനധികൃത പാർക്കിങ്ങിനെതിരെ നടപടി സ്വീകരിക്കണമെന്ന് അങ്കമാലി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ.പി. ജിബി, സെക്രട്ടറി ബി.ഒ.ഡേവിസ് എന്നിവർ ആവശ്യപ്പെട്ടു.
ദേശീയപാതയിൽ നിന്നു ബസ് സ്റ്റാൻഡിലേക്കുള്ള വഴിയുടെ ഇരുവശങ്ങളിലായി ഷോപ്പിങ് കോംപ്ലക്സുകൾ നിർമിച്ചപ്പോൾ അപകടസാധ്യത ഉണ്ടാകുമെന്നതിനാൽ മതിൽ കെട്ടി ബസ് സ്റ്റാൻഡിലേക്കുള്ള വഴിയിലേക്കു നേരിട്ട് പ്രവേശനം വിലക്കിയിരുന്നു. പിന്നീട് ചിലർ മതിലുകൾ പൊളിച്ചു മാറ്റി പകരം ചങ്ങലയിട്ട് ഇരുമ്പ് കുറ്റികൾ സ്ഥാപിച്ചു. ഇവ ഏറെ വൈകാതെ നീക്കം ചെയ്തു. അതോടെ ഈ വഴിയുടെ ഇരുവശങ്ങളിലും വാഹനങ്ങളുടെ പാർക്കിങ്ങും തുടങ്ങി. സ്റ്റാൻഡിലേക്കുള്ള വഴിയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ ദേശീയപാതയിലും ഗതാഗത തടസ്സം നേരിടുന്നുണ്ട്.
റെയിൽവേ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കുള്ള വാഹനങ്ങൾ എളുപ്പത്തിൽ സ്റ്റാൻഡിനകത്തു കൂടി കടന്നു പോകുന്നുണ്ട്. ചില വിദ്യാർഥികൾ സ്റ്റാൻഡിലൂടെ അമിത വേഗത്തിൽ ബൈക്ക് ഓടിക്കുന്നതും ബസ് ഗതാഗതത്തിന് തടസ്സമാകുന്നു. സ്റ്റാൻഡിന്റെ പ്രവേശന വഴിയിലെ ഗേറ്റിലൂടെ മാത്രം വാഹനങ്ങൾക്കു പ്രവേശനം നൽകണമെന്നും സ്റ്റാൻഡിൽ എത്തുന്ന ബസുകൾക്ക് തടസ്സമുണ്ടാക്കുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗേറ്റ് അടച്ചു പൂട്ടണമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.