ADVERTISEMENT

കാക്കനാട്∙ ആഹ്ലാദാരവങ്ങൾ കൊണ്ടു യുഡിഎഫ് പ്രവർത്തകർ നാടാകെ തീർത്ത ആഘോഷത്തിൽ പങ്കെടുക്കുമ്പോഴും ഉമ തോമസിന്റെ ഹൃദയം വിങ്ങുകയായിരുന്നു. നാടിളക്കിയുള്ള സ്വീകരണ പര്യടനം കഴിഞ്ഞു നിയുക്ത എംഎൽഎയായി പി.ടിയുടെ സ്മരണ നിറഞ്ഞ വൈലാശേരി റോഡ് പുതിയാപറമ്പിൽ വീട്ടിലെത്തിയ ഉമ മുകൾ നിലയിലേക്ക് ഓടിക്കയറി. പി.ടിയുടെ ചിതാഭസ്മവും ഛായ‌ാചിത്രവും സൂക്ഷിച്ചിരിക്കുന്ന മുറിയിലെത്തി ചുമരിൽ ചാരി നിന്നു പൊട്ടിക്കരഞ്ഞു. പി.ടിയെ സ്നേഹിച്ച തൃക്കാക്കരയിലെ ജനങ്ങൾ ഇപ്പോൾ പി.ടിയുടെ പകരക്കാരിയായി തന്നെ ചേർത്തു നിർത്തിയതിലുള്ള കടപ്പാടു കണ്ണീരായി ഒഴുകി.

സ്വീകരണങ്ങൾക്കു ശേഷം ഉമ തോമസ് ഇന്നലെ വൈകിട്ട് വീട്ടിലേക്ക് കടന്നു വന്നപ്പോൾ മരുമകൾ ഡോ.ബിന്ദു അബി തമ്പാൻ കെട്ടിപ്പുണർന്നാണ് വരവേറ്റത്. രാവിലെ 6ന് ഉമയെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് യാത്രയാക്കിയപ്പോൾ തന്നെ ബിന്ദു മനസ്സിൽ ഉറപ്പിച്ചിരുന്നു, റെക്കോർഡ് ഭൂരിപക്ഷവുമായിട്ടാകും അമ്മ തിരിച്ചെത്തുകയെന്ന്. മക്കൾ ഡോ.വിഷ്ണുവും വിവേകും വോട്ടെണ്ണൽ കേന്ദ്രത്തിനു മുൻപിലും ഡിസിസി ഓഫിസിലും ഉച്ചയ്ക്കു ശേഷം നടന്ന പര്യടനത്തിലും ഉമയ്ക്കൊപ്പം ഉണ്ടായിരുന്നു.

വൻ വിജയത്തിന്റെ ആവേശ ലഹരിയിൽ ഡിസിസി ഓഫിസിനു മുൻപിൽ നിന്നു തുറന്ന വാഹനത്തിൽ കയറിയ ഉമ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നു പോയി. പനമ്പിള്ളി നഗർ, കടവന്ത്ര, വൈറ്റില, തമ്മനം, പൊന്നുരുന്നി, പാലാരിവട്ടം, വാഴക്കാല, കാക്കനാട്, പാലച്ചുവട്, വെണ്ണല, പുതിയ റോഡ് വഴി കലൂർ സ്റ്റേഡിയത്തിലായിരുന്നു സമാപനം. പലയിടങ്ങളിലും സ്ത്രീകൾ ഉൾപ്പെടെ ഉമയെ ഹാരമണിയിച്ചു. 

വിപുലമായ സ്വീകരണത്തിനും നന്ദി പറയലിനും ഒട്ടും വൈകാതെ എത്താമെന്ന് ഉമ അവർക്ക് ഉറപ്പു നൽകി.തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ ജോസഫ് അലക്സ്, ജനറൽ കൺവീനർമാരായ ജോഷി പള്ളൻ, നൗഷാദ് പല്ലച്ചി, പി.കെ.ജലീൽ എന്നിവർക്കൊപ്പമായിരുന്നു വിജയാഹ്ലാദവുമായി തുറന്ന വാഹനത്തിൽ ഉമയുടെ പര്യടനം. പി.ടിയുടെ കല്ലറയിൽ പ്രാർഥിക്കാനും കുടുംബാംഗങ്ങളെ കാണാനുമായി ഉമ ഇന്നലെ രാത്രി തൊടുപുഴയിലേക്ക് പോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com