ജീവനു ഭീഷണിയായി തെരുവു നായ്ക്കൾ വിലസുന്നു
Mail This Article
തൃപ്പൂണിത്തുറ ∙ നഗരസഭ പ്രദേശത്തു ജീവനു ഭീഷണിയായി തെരുവു നായ്ക്കൾ വിലസുന്നു. ദിവസേന നൂറുകണക്കിനാളുകൾ എത്തുന്ന പ്രധാന സ്ഥലങ്ങളിലെല്ലാം നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. എരൂർ, ആസാദ്, കണ്ണൻകുളങ്ങര, തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡ് തുടങ്ങിയ ഇടങ്ങളിലെല്ലാം ഇവയുടെ ശല്യം ഏറി. ഇവ തെരുവിൽ കടിപിടി കൂടുന്നതും യാത്രക്കാരെ ഭയപ്പെടുത്തുന്നുണ്ട്.
ഇരുചക്രവാഹന യാത്രികർക്കും, ഓട്ടോറിക്ഷ യാത്രികർക്കും നേരെ നായ്ക്കൾ കുരച്ചു ചാടുന്നതു മൂലം ഒട്ടേറെ അപകടങ്ങളാണ് ഉണ്ടാകുന്നത് എന്നു നാട്ടുകാർ പറയുന്നു. ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടം റോഡരികിലും വിജനമായ പ്രദേശങ്ങളിലും കുറ്റിക്കാടുകളിലും തള്ളുന്നതു ഭക്ഷിക്കാനാണു തെരുവു നായ്ക്കൾ കൂട്ടമായെത്തുന്നത്. മാലിന്യം ഭക്ഷിക്കാനെത്തുന്ന നായ്ക്കൾ പ്രകോപനം തോന്നിയാൽ ഉടൻ മുൻപിൽ എത്തുന്നവരെ ആക്രമിക്കുന്നത് പതിവാണ്.
∙ താലൂക്ക് ആശുപത്രിയിൽ തെരുവു നായ്ക്കളുടെ ശല്യമുണ്ടെന്നു രോഗികൾ പറയുന്നു. ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുന്നവർക്ക് വലിയ ഭീഷണിയായി തെരുവുനായ്ക്കൾ മാറുകയാണ്. കാഷ്വൽറ്റിക്കു മുൻപിൽ വരെ തെരുവുനായ്ക്കൾ എത്തുന്നുണ്ട്. ആശുപത്രി ജീവനക്കാർ ഓടിച്ചു വിട്ടാലും നായ്ക്കൾ പ്രദേശത്തു നിന്നു പോകില്ല. നായ്ക്കളുടെ ശല്യം കുറയ്ക്കാൻ ഫലപ്രദമായ മാർഗങ്ങൾ നടപ്പിലാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.