വല നിറയാതെ വള്ളങ്ങൾ; നിരാശയോടെ തീരം
Mail This Article
വൈപ്പിൻ∙ ബോട്ടുകൾ കടലിൽ നിന്നു വിട്ടു നിൽക്കുന്ന ട്രോളിങ് നിരോധന സമയത്ത് ചാകര ലക്ഷ്യമിട്ട് വല നീട്ടിയ വള്ളങ്ങൾക്ക് പൊതുവേ നിരാശ. സാധാരണ ഈ സമയത്ത് ലഭിക്കാറുള്ള മീനുകൾ ഇതുവരെ കാര്യമായി കിട്ടിയിട്ടില്ലെന്ന് ഇവർ പറയുന്നു. മഴ ശക്തമാകാത്തതും കടൽ ഇളകി മറിയാത്തതുമാണ് ഇതിനുള്ള കാരണമെന്നും തൊഴിലാളികൾ പറയുന്നു. സാധാരണ ഗതിയിൽ ട്രോളിങ് നിരോധനത്തിന്റെ ആദ്യ ദിനങ്ങളിൽ വിവിധ തരം ചെമ്മീനുകൾ വള്ളങ്ങൾക്ക് വൻതോതിൽ ലഭിക്കാറുണ്ടെങ്കിലും ഇക്കുറി ചെമ്മീൻ സാന്നിധ്യം ദൃശ്യമായില്ല.
തുടക്കത്തിൽ ലഭ്യമായ കൊഴുവ പിന്നീട് കാര്യമായി കിട്ടിയതുമില്ല. ചാള, അയില എന്നിവയുടെ സാന്നിധ്യവും കടലിൽ കാര്യമായി കാണാനില്ല. ഇടയ്ക്ക് ചില വള്ളങ്ങൾക്ക് ചെറിയ തോതിൽ നത്തോലി ലഭിച്ചിരുന്നു. പലപ്പോഴും ഇന്ധനച്ചെലവിനുള്ള വക പോലും ലഭിക്കാതെയാണ് കടലിൽ നിന്ന് തിരിച്ചെത്തുന്നതെന്ന് വള്ളക്കാർ പറയുന്നു. ഇതര സംസ്ഥാന വള്ളങ്ങളുടെ അശാസ്ത്രീയ മത്സ്യബന്ധനവും തീരത്ത് മത്സ്യസാന്നിധ്യം കുറയാനിടയാക്കിയിട്ടുണ്ടെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതു മൂലം പല വള്ളക്കാരും കടലിൽ പോക്ക് നീട്ടിവച്ച് വലയുടെ അറ്റകുറ്റപ്പണികളിലും മറ്റും ഏർപ്പെടുന്ന സ്ഥിതിയാണ്.