കൂറ്റൻ മദർ ഷിപ്പിന്റെ ഒരു ഭാഗം കായലിലേക്കു താഴ്ത്തി വെള്ളം നിറച്ചു; ‘മാരിസും’ ‘തെരേസ’യും പുറപ്പെടുന്നതിങ്ങനെ..
Mail This Article
കൊച്ചി ∙ കൊച്ചി കപ്പൽശാല നിർമിച്ച സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകൾ നോർവേയിലേക്ക് ഇന്നു സമുദ്ര യാത്ര തുടങ്ങും. രാജ്യത്ത് ആദ്യമായി നിർമിച്ച സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകളാണിത്. ‘യോട്ട് സെർവന്റ്’ എന്ന കൂറ്റൻ മദർ ഷിപ്പിൽ കയറ്റിയാണു മാരിസ്, തെരേസ എന്നീ കപ്പലുകൾ നോർവേയിലേക്കു കൊണ്ടു പോകുന്നത്. 67 മീറ്റർ നീളവും 600 ടൺ ഭാരവുമുള്ള ഇലക്ട്രിക് വെസലുകൾ 8 മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിലാണു ‘യാട്ട് സെർവന്റ്’ അർധ മുങ്ങിക്കപ്പലിലേക്കു കയറ്റിയത്.
210 മീറ്റർ നീളമുള്ള മദർ ഷിപ്പിന്റെ ഒരു ഭാഗം 8.9 മീറ്റർ കായലിലേക്കു താഴ്ത്തി വെള്ളം നിറച്ചു. അതിനു ശേഷം ടഗ്ഗ് ഉപയോഗിച്ച് 2 ഇലക്ട്രിക് കപ്പലുകൾ ഇതിലേക്കു വലിച്ചു കയറ്റി. പിന്നീടു മദർഷിപ്പ് ഉയർത്തി വെള്ളം ഒഴുക്കിക്കളഞ്ഞു പൂർവ സ്ഥിതിയിലാക്കി. ഇന്നു വൈകിട്ടു യാത്ര തുടങ്ങുന്ന കപ്പൽ ഒരു മാസം സഞ്ചരിച്ചാണു നോർവേയിലെത്തുക. നോർവേയിലെ മലയിടുക്കുകളിലേക്കു കയറിക്കിടക്കുന്ന അഴിമുഖ പാതയായ ഫ്യോഡിലാണു മാരിസും തെരേസയും സർവീസ് നടത്തുക. സപ്ലൈ ചെയിൻ കമ്പനിയായ ആസ്കോ മാരിടൈമിനു വേണ്ടിയാണു നോർവേ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കപ്പലുകൾ നിർമിച്ചത്.