കാലവർഷം: കിഴക്കൻ മേഖലയിൽ കരുതലോടെ ഒരുക്കം; മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിരീക്ഷണം
Mail This Article
മൂവാറ്റുപുഴ∙ കാലവർഷം ശക്തമായതോടെ മഴക്കാല ദുരിതങ്ങൾ നേരിടാൻ കിഴക്കൻ മേഖലയിൽ ഒരുക്കങ്ങൾ ആരംഭിച്ചു. മണ്ണിടിച്ചിലും, വെള്ളക്കെട്ടും, പ്രളയ സാധ്യതകളും മുന്നിൽ കണ്ടാണ് വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് മുന്നൊരുക്കങ്ങൾ നടത്തുന്നത്. കാലവർഷത്തിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ള സ്ഥലങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തി. നഗരത്തിന് ആശങ്കയായി മാറിയിരിക്കുന്ന കോർമലയിൽ പ്രത്യേകം നിരീക്ഷണ സംഘത്തെ നിയോഗിച്ചു.
പതിവായി മണ്ണിടിച്ചിൽ ഉണ്ടാകുന്ന ആറൂർ, ആറൂർ ടോപ്പ്, മീങ്കുന്നം എന്നിവിടങ്ങളിലും ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കോർമലയിൽ താമസിക്കുന്നവർ മഴ ശക്തമായാൽ മാറി താമസിക്കണമെന്നാണു നിർദേശം. 10 വകുപ്പുകളുടെ താലൂക്ക് തല അധികാരികളെ ഉൾക്കൊള്ളിച്ച് പ്രത്യേക ജാഗ്രത സമിതി രൂപീകരിച്ചിട്ടുണ്ട്. അഗ്നിരക്ഷാ സേന, പൊലീസ്, സന്നദ്ധ സംഘടനകൾ എന്നിവ ഉൾക്കൊള്ളുന്ന പ്രത്യേക സേനയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സജ്ജമാണ്.
മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കോർമലയിലെ 5 കുടുംബങ്ങളെ പുനരധിവസിപ്പിക്കണം എന്നു കഴിഞ്ഞ വർഷം കോർമലയിൽ മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ പരിശോധന നടത്തിയ മൈനിങ് ആൻഡ് ജിയോളജി വകുപ്പ്, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന വിദഗ്ധ സംഘം റിപ്പോർട്ട് ചെയ്തിരുന്നു. ശക്തമായ മഴയിൽ കോർമലയിൽ ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും ഇവർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
8 വർഷം മുൻപാണ് കോർമല ഇടിഞ്ഞു വീണത്. ഇതിനു ശേഷം ഇടയ്ക്കിടെ മലയിൽ നിന്ന് മണ്ണിടിഞ്ഞു വീഴുന്നതും നാശനഷ്ടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. കഴിഞ്ഞ കാലവർഷത്തിൽ നഗരത്തിലെ പെട്രോൾ പമ്പിലേക്ക് മലയിൽ നിന്നു പാറയും മണ്ണും ഇടിഞ്ഞു വീണിരുന്നു. ഉരുൾപൊട്ടൽ സാധ്യത ലിസ്റ്റിൽ ഉൾപ്പെട്ടതാണ് കോർമല. എല്ലാവർഷവും മണ്ണിടിച്ചിൽ ഉണ്ടാകുന്ന ആറൂരും കാലവർഷം ശക്തമാകുമ്പോൾ ജനങ്ങൾ ഭീതിയിലാണ് കഴിയുന്നത്.