പോളണ്ടിൽ നിന്ന് ‘ഗോൾഡൻ ഡ്രാഗൺ’ കടത്ത്; യുവാവ് അറസ്റ്റിൽ
Mail This Article
കൊച്ചി ∙ രാജ്യാന്തര കുറിയർ സംവിധാനത്തിലൂടെ പോളണ്ടിൽ നിന്ന് എൽഎസ്ഡി സ്റ്റാംപ് കടത്തിയ യുവാവ് എക്സൈസിന്റെ പിടിയിൽ. തലശ്ശേരി മണ്ണയാട്ട് താമസിക്കുന്ന വികാസ് സത്യശീലനെയാണ് (വ്യാസ് ഭായ്–35) എറണാകുളം സിറ്റി എക്സൈസ് റേഞ്ച് അറസ്റ്റ് ചെയ്തത്. വിപണിയിൽ 10 ലക്ഷത്തോളം രൂപ മൂല്യമുള്ള ലഹരി മരുന്നാണ് പിടികൂടിയത്. കൊച്ചി കസ്റ്റംസ് പോസ്റ്റൽ അപ്രെയ്സിങ് ഓഫിസിൽ വന്ന പാഴ്സൽ സംശയത്തെത്തുടർന്നു തടഞ്ഞുവയ്ക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. തുടർന്ന് കസ്റ്റംസ് ടീം സിറ്റി എക്സൈസ് റേഞ്ചിനെ വിവരം അറിയിച്ചു. ‘ഗോൾഡൻ ഡ്രാഗൺ’ വിഭാഗത്തിലെ 200 എൽഎസ്ഡി സ്റ്റാംപാണ് പിടിച്ചത്.
അസി. കമ്മിഷണർ ബി. ടെനിമോന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. കൊച്ചിയിൽനിന്നു കണ്ണൂരിലെത്തിയ എക്സൈസ് സംഘം പ്രതിയെ താമസസ്ഥലത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവിടെനിന്ന് 6 ഗ്രാം എംഡിഎംഎ, 260 മില്ലി ഹെറോയിൻ, 20 ഗ്രാം ഹഷിഷ്, 36 മില്ലി എൽഎസ്ഡി, 105 ഗ്രാം കഞ്ചാവ് എന്നിവയും കണ്ടെടുത്തു. ബിറ്റ്‌കോയിൻ ഉപയോഗിച്ചാണ് വിദേശത്തുനിന്നു ലഹരി ഇടപാടുകൾ നടത്തിയിരുന്നത്. പോളണ്ട്, നെതർലൻഡ്സ് പോലുള്ള രാജ്യങ്ങളിൽനിന്നു രാജ്യാന്തര കുറിയർ വഴി എത്തിക്കുന്ന ലഹരി വസ്തുക്കൾക്കു ഗോവ, ബെംഗളൂരു എന്നിവിടങ്ങളിലെ ഡിജെ പാർട്ടികളിൽ വലിയ താൽപര്യം ആയതിനാൽ വൻ വിലയും ഈടാക്കിയിരുന്നു.