ദേ, പറഞ്ഞില്ലാന്നു വേണ്ട, ഇത്തവണ കാര്യം സീരിയസാ; ലംഘിച്ചാൽ 50,000 രൂപ വരെ പിഴ
Mail This Article
കൊച്ചി ∙ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്ന നിരോധനത്തിന്റെ ഭാഗമായി ജില്ല കർശന നടപടികളിലേക്ക്. നിരോധനത്തിന്റെ ആദ്യ ദിനമായ ഇന്നലെ കടുത്ത തീരുമാനങ്ങളിലേക്ക് അധികൃതർ കടന്നില്ല. ഏതാനും ദിവസങ്ങളായി ബോധവൽക്കരണങ്ങളാണ്. ഇന്നു മുതൽ സ്ക്വാഡ് രൂപീകരിച്ചുള്ള പരിശോധനകളുണ്ടാകും. നിരോധനം സംബന്ധിച്ചു വ്യാപാരികൾക്കു നോട്ടിസ് നൽകി.
തദ്ദേശ സ്ഥാപനങ്ങളിൽ വ്യാപാരികളുടെ യോഗം ചേരുന്നുമുണ്ട്. ബോധവൽക്കരണത്തിനു പൊതുസ്ഥലങ്ങളിൽ പാവകളി ഉൾപ്പെടെ ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ടെന്നു ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.എച്ച്. ഷൈൻ പറഞ്ഞു. ഏതൊക്കെ പ്ലാസ്റ്റിക് വസ്തുക്കൾക്കാണു നിരോധനമെന്നു വ്യക്തമാക്കുന്ന പോസ്റ്ററുകളും നോട്ടിസുകളും വിതരണം ചെയ്യുന്നുണ്ട്.
ബദൽ ഉൽപന്നങ്ങൾ പൊതുജനങ്ങളെ പരിചയപ്പെടുത്താൻ ശുചിത്വമിഷൻ മേളകൾ നടത്തും. ഹരിത കർമസേനയുടെ നേതൃത്വത്തിൽ കൂടുതൽ പേർക്കു തുണിസഞ്ചി, പേപ്പർബാഗ് നിർമാണത്തിനു പരിശീലനം നൽകും. നിരോധനം ലംഘിക്കുന്നവർക്ക് 10,000 മുതൽ 50,000 രൂപ വരെയാണ് പിഴ. കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും. തദ്ദേശ സ്ഥാപന അധികൃതരും മലിനീകരണ നിയന്ത്രണ ബോർഡുമാണ് നടപടിയെടുക്കുക.