മല പോലെ തിരകൾ, കടലോളം ഭീതിയും കുന്നോളം വിസ്മയവും; ആദ്യമായി കടൽ കണ്ട ആനന്ദത്തിൽ ഹിമാചലിലെ വിദ്യാർഥികൾ
Mail This Article
കളമശേരി ∙ ക്ഷോഭിച്ച നിലയിലുള്ള കടലിൽ മലപോലെ തിരകൾ ഉയർന്നുവരുന്നതു കണ്ടപ്പോൾ മഞ്ഞുമലകൾ മാത്രം കണ്ടു പരിചയിച്ച ഹിമാചൽ പ്രദേശിലെ വദ്യാർഥികളുടെ കണ്ണിൽ കടലോളം ഭീതിയും കുന്നോളം വിസ്മയവും. മഞ്ഞും മലയും നിറഞ്ഞ ഹിമാചൽപ്രദേശിൽ നിന്നും കേരളം കാണാനെത്തിയ വിദ്യാർഥികൾ ചെറായി കടപ്പുറത്തെത്തിയതു കഴിഞ്ഞ ദിവസം സന്ധ്യക്കായിരുന്നു. മഴക്കാലമായതിനാൽ വല്ലാതെ ക്ഷോഭിച്ചിരുന്ന കടലിൽ നിന്നും തിരമാലകൾ ആൾപ്പൊക്കത്തിൽ കരയിലേക്കു വന്നപ്പോൾ സ്വന്തം നാട്ടിലെ മലകളും കുന്നും താഴ്‌വാരങ്ങളും താണ്ടി മാത്രം പരിചയമുള്ള കുട്ടികൾക്ക് അതൊരു അനുഭവമായിരുന്നു. ജീവിതത്തിലാദ്യമായി നേരിട്ട് കടൽ കാണുകയായിരുന്നു അവർ. കടൽത്തീരത്ത് ആഹ്ളാദത്തിമിർപ്പിൽ മഴച്ചാറ്റൽ അവഗണിച്ച് അവർ തിരമാലകളുടെ സൗന്ദര്യം ആവോളം ആസ്വദിച്ചു.
ഷിംലയിലെ മലഞ്ചെരുവുകളിൽ നിന്നും കേരളത്തിന്റെ കടൽത്തീരത്തെത്തി മടങ്ങുമ്പോൾ വിദ്യാർഥികൾ ഒരേ സ്വരത്തിൽ പറഞ്ഞു. കേരളം തന്നെ ഗോഡ്സ് ഓൺ കൺട്രി. സ്വതന്ത്രഭാരതത്തിന്റെ 75–ാം വാർഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ എഐസിടിഇ മേൽനോട്ടം വഹിക്കുന്ന ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതി - ആസാദി കാ അമൃത് മഹോത്സവ് (അകം) പദ്ധതിയുടെ ഭാഗമായി സിംലയിലെ യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും വിവിധ സ്‌കൂളുകളിൽ നിന്നുമുള്ള 50 വിദ്യാർഥികളും അധ്യാപകരുമുൾപ്പെട്ട സംഘമാണു കേരളത്തിലെത്തിയത്. സംസ്കാരം, കല, ഭക്ഷണം, പാരമ്പര്യം, ചരിത്രം, ഗ്രാമജീവിതം, പൈതൃകം തുടങ്ങി കേരളത്തിന്റെ തനതു രീതികൾ ഉത്തരേന്ത്യൻ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നത് കളമശേരിയിലെ എസ്‌സിഎംഎസ് കൊച്ചിൻ സ്‌കൂൾ ഓഫ് ബിസിനസ് ആണ്.