ജീവൻ തുടിക്കുന്ന പുരാണ ചിത്രങ്ങൾ ആർച്ചിലും തൂണുകളിലും; ഇതുവരെ അജ്ഞാതനായിരുന്നു ശരവണൻ...
Mail This Article
ആലുവ∙ തെരുവു ചിത്രകാരൻ ശരവണൻ ചായപ്പെൻസിലുകളുമായി വീണ്ടും മണപ്പുറത്ത് എത്തി. ആഴ്ചകൾക്കു മുൻപു പകുതി വരച്ചു നിർത്തിയ ശിവഭഗവാന്റെ ചിത്രം കർക്കടക വാവുബലിക്കു മുൻപു പൂർത്തിയാക്കാൻ. ഇതുവരെ അജ്ഞാതനായിരുന്നു ശരവണൻ. ചിത്രങ്ങൾക്കു താഴെ രേഖപ്പെടുത്തിയ ശരവണൻ എന്നു പേരു മാത്രമേ സൂചനയായി ഉണ്ടായിരുന്നുള്ളൂ.
മണപ്പുറം നടപ്പാലത്തിന്റെ ആർച്ചിലും തൂണുകളിലുമാണു ശരവണൻ ജീവൻ തുടിക്കുന്ന പുരാണ ചിത്രങ്ങൾ ചായപ്പെൻസിൽ കൊണ്ടു വരച്ചിട്ടത്. ഇതു ജനശ്രദ്ധ ആകർഷിച്ചെങ്കിലും ശരവണനെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ഇന്നലെയാണു മണപ്പുറത്തു വീണ്ടും വന്നത്. ഇക്കഴിഞ്ഞ 7നു ശരവണന്റെ ചിത്രങ്ങളെ കുറിച്ചു മനോരമ വാർത്ത പ്രസിദ്ധീകരിച്ചു.
വൈപ്പിൻ എടവനക്കാട് നികത്തുതറ വീട്ടിൽ സുകുമാരന്റെ മകനാണ് എൻ.എസ്. ശരവണൻ. പത്താം ക്ലാസ് പാസായ ശേഷം 2 വർഷം നാട്ടിൽ ചുവരെഴുത്തും മറ്റുമായി കഴിഞ്ഞു. 4 വർഷം മുൻപു വീടുവിട്ടിറങ്ങി. പല സ്ഥലത്തും കോൺക്രീറ്റ്, കരിങ്കൽ പണികൾ ചെയ്തു. തെരുവിൽ ചിത്രങ്ങൾ വരച്ചു. എവിടെപ്പോയാലും ഇടയ്ക്കിടെ ആലുവയിൽ എത്തും.
ഇവിടെ വന്നാൽ മണപ്പുറത്തും നടപ്പാലത്തിലുമാണു കിടപ്പ്. നടപ്പാലത്തിലെ കിടപ്പ് മനസ്സിനു മറ്റെങ്ങും കിട്ടാത്ത സമാധാനവും ആശ്വാസവും പകരുന്നതായി ശരവണൻ പറയുന്നു. അന്നേരം മനസ്സിൽ തെളിയുന്ന ചിത്രങ്ങൾ രാത്രി തന്നെ തൂണുകളിൽ വരച്ചിടും. പിറ്റേന്നു പുലർച്ചെ സ്ഥലംവിടും. പാലത്തിൽ ഇതിനകം 7 ചിത്രങ്ങൾ വരച്ചു. മണപ്പുറത്തേക്കു വരുമ്പോൾ 3 പാക്കറ്റ് ചായപ്പെൻസിൽ കയ്യിൽ കരുതും. അതു തീരുന്നതു വരെയാണു വര.