അശ്രദ്ധ, അപമര്യാദ; ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
Mail This Article
കാക്കനാട്∙ അശ്രദ്ധമായ ഡ്രൈവിങ്ങിനും യാത്രക്കാരിയെ അസഭ്യം പറഞ്ഞതിനും രണ്ടു സ്വകാര്യ ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വൈക്കത്തു നിന്നു കൊച്ചിയിലേക്കുള്ള യാത്രാമധ്യേ യുവതിയെ അസഭ്യം പറഞ്ഞതിനാണ് ബസ് ഡ്രൈവർ വൈക്കം സ്വദേശി ജിഷ്ണുരാജിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.
ബസിൽ സ്ഥിരമായി യാത്ര ചെയ്യുന്ന യുവതിയുടെ പരാതിയെ തുടർന്നാണ് നടപടി. സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തെന്നാണു പരാതി. പിറ്റേദിവസം ഇക്കാര്യം ചോദിച്ച യാത്രക്കാരിയെ ഡ്രൈവർ അസഭ്യം പറഞ്ഞു. മറ്റു വാഹനങ്ങൾക്കു തടസ്സം സൃഷ്ടിച്ചു ബസ് ഓടിച്ചതിനാണ് എറണാകുളം– കൂത്താട്ടുകുളം റൂട്ടിലെ ബസ് ഡ്രൈവർ കൂത്താട്ടുകുളം സ്വദേശി റെജിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.
റെയിൽവേ ഗേറ്റ് അടഞ്ഞു കിടന്ന വേളയിൽ പള്ളിത്താഴം ഭാഗത്താണ് ഡ്രൈവർ അലക്ഷ്യമായി ബസ് ഓടിച്ചത്. എൻഫോഴ്സ്മെന്റ് ആർടിഒ ജി.അനന്തകൃഷ്ണൻ നടത്തിയ അന്വേഷണത്തിൽ രണ്ടു സംഭവങ്ങളും ശരിയാണെന്നു വ്യക്തമായതിനെ തുടർന്നാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.