റോഡിലെ കുഴിയിൽ വീണ് കുട്ടികൾക്കു പരുക്ക്: ഒരു ദിവസത്തെ ആയുസ് മാത്രമുള്ള കുഴിയടക്കൽ, ആരോപണങ്ങളുമായി നാട്ടുകാർ
Mail This Article
നെടുമ്പാശേരി ∙ പൊതുമരാമത്ത് വകുപ്പിന്റെ റോഡിലെ കുഴിയിൽ വീണ് രണ്ടു കുട്ടികൾക്കു പരുക്ക്. കരിയാട്–മറ്റൂർ റോഡിൽ തിരുവിലാംകുന്ന് ചാപ്പലിനു മുൻപിലുള്ള കുഴിയിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. കരിയാട് പയ്യപ്പിള്ളി ജയിംസിന്റെ മകൾ ജൂഹി (10), കോട്ടയ്ക്കൽ ബിജോയുടെ മകൾ അലീന (10) എന്നിവർക്കാണ് പരുക്ക്.
ഇരുവരും സൈക്കിളിൽ പള്ളിയിലേക്കു പോകുകയായിരുന്നു. പിറകിൽ നിന്നു വന്ന കാർ ഹോൺ അടിച്ചതിനെ തുടർന്ന് സൈഡ് കൊടുക്കവേ റോഡിലെ കുഴിയിൽപെട്ടു മറിഞ്ഞ് വീഴുകയായിരുന്നു.ജൂഹിയുടെ കൈ ഒടിഞ്ഞു. ചുണ്ടിനും പല്ലിനും പരുക്കേറ്റിട്ടുണ്ട്. മുഖത്ത് പ്ലാസ്റ്റിക് സർജറി ചെയ്യുന്നതിനായി അങ്കമാലി എൽഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അലീനയുടെ തോളിനു പരുക്കും കൈകാലുകളിൽ മുറിവും ഉണ്ട്. പ്രഥമശുശ്രൂഷയ്ക്ക് ശേഷം അലീനയെ ഡിസ്ചാർജ് ചെയ്തു. ദേശീയപാതയിൽ കരിയാട്ടിൽ നിന്ന് വിമാനത്താവളത്തിനു മുൻപിലൂടെ എംസി റോഡിൽ മറ്റൂരിൽ സന്ധിക്കുന്ന പ്രധാന റോഡാണിത്. മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്.
ഇതിനിടെ ആഴ്ചകൾക്ക് മുൻപ് പൊതുമരാമത്ത് അധികൃതർ തിരക്കിട്ട് മെറ്റലും എംസാൻഡും ഉപയോഗിച്ച് ഇവിടത്തെ കുഴികൾ അടച്ചിരുന്നു. ഇതിന് ഒരു ദിവസത്തെ ആയുസ്സാണുണ്ടായത്. മന്ത്രിയുടെ യാത്രയ്ക്കു വേണ്ടിയാണ് അന്നു തിരക്കിട്ട് കുഴികൾ അടച്ചതെന്നു നാട്ടുകാർ ആരോപിക്കുന്നു.