മോഷണത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ് അറസ്റ്റിൽ
Mail This Article
ആലുവ∙ പട്ടാപ്പകൽ ക്ഷേത്രത്തിലെ മേശവലിപ്പിൽ നിന്നു പണം കവർച്ച നടത്തി കടന്നുകളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് ഐക്കരനാട് വടയമ്പാടി കൊണ്ടോലിക്കുടി സുരേഷിനെ (ഡ്രാക്കുള സുരേഷ്–40) നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. ദേശീയപാതയോരത്തെ മുട്ടം മഹാവിഷ്ണു ക്ഷേത്രത്തിലാണു സംഭവം. ഉച്ചയ്ക്കു തിരുവോണ ഊട്ടിന്റെ സമയത്തു ഭക്ഷണം ചോദിച്ചാണു സുരേഷ് ക്ഷേത്രത്തിൽ എത്തിയത്.
ഭക്ഷണം കഴിഞ്ഞു ക്ഷേത്ര കൗണ്ടറിനു സമീപം വിശ്രമിച്ച പ്രതി ജീവനക്കാരൻ അകത്തേക്കു നീങ്ങിയപ്പോൾ പെട്ടെന്നു മേശവലിപ്പിൽ നിന്നു പണവുമായി കടന്നുകളയുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. നാട്ടുകാർ പിന്നാലെ എത്തിയപ്പോൾ അടുത്ത വീടിന്റെ ടെറസിൽ കയറിയ സുരേഷ് അവിടെ നിന്നു ചാടാൻ ശ്രമിച്ചെങ്കിലും കാലിനു പരുക്കേറ്റതിനാൽ എഴുന്നേൽക്കാൻ കഴിഞ്ഞില്ല. പൊലീസ് എത്തിയപ്പോഴാണു സുരേഷിനെ തിരിച്ചറിഞ്ഞത്. പെരുമ്പാവൂർ, പുത്തൻകുരിശ്, മൂവാറ്റുപുഴ സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ വർഷം കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു.