മതിയായ രേഖകൾ ഇല്ലാതെ താമസം; 3 ബംഗ്ലദേശ് സ്വദേശികൾ അറസ്റ്റിൽ
Mail This Article
വൈപ്പിൻ∙ മതിയായ രേഖകൾ ഇല്ലാതെ ചെറായി ഭാഗത്ത് താമസിച്ചിരുന്ന 3 ബംഗ്ലദേശ് സ്വദേശികളെയും ഇവരുടെ സഹായിയായ ബംഗാൾ സ്വദേശിയെയും മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലദേശിലെ കുൽനയിൽ നിന്നുള്ള മുഹമ്മദ് റഫീക്ക് (32), സാഹിൻ ഗാസി (32), രേഷ്മ (ഷബൻ ബീബി-32), ബംഗാൾ സ്വദേശി ഷാൻ (ദശരഥ് ബാനർജി-36) എന്നിവരാണ് പിടിയിലായത്. ഇവരിൽ ഷാൻ വർഷങ്ങളായി ചെറായി ഭാഗത്ത് ആക്രി കച്ചവടം നടത്തുന്നയാളും മറ്റുള്ളവർ ആക്രി പെറുക്കുന്നവരുമാണ്.
2 മാസം മുൻപാണ് മുഹമ്മദ് റഫീക്ക് കേരളത്തിലെത്തിയത്. രഹസ്യ സൂചനകളെ തുടർന്ന് കസ്റ്റഡിയിലെടുത്ത ഇയാളിൽ നിന്നു ലഭിച്ച വിവരങ്ങൾ പ്രകാരമാണ് ബംഗ്ലദേശിൽ നിന്നുള്ള രണ്ടുപേർ കൂടി പിടിയിലായത്. കോടതി 4 പേരെയും റിമാൻഡ് ചെയ്തു. ഇവരുടെ മറ്റു ബന്ധങ്ങൾ അന്വേഷിച്ചു വരുന്നതായി മുനമ്പം ഇൻസ്പെക്ടർ എ.എൽ.യേശുദാസ്, വടക്കേക്കര ഇൻസ്പെക്ടർ വി.സി.സൂരജ് എന്നിവർ പറഞ്ഞു. മുനമ്പം എസ്ഐ വി.കെ.ശശികുമാർ, എഎസ്ഐ ടി.കെ.രാജീവ്, സിപിഒമാരായ രശ്മി, ജയദേവൻ, ഷേമ, ജിജു, നിഖിലേഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.