കുത്തനെ ഉയർന്ന് കാലിത്തീറ്റ വില; ആശങ്കയിൽ ക്ഷീരകർഷകർ
Mail This Article
പിറവം∙കാലിത്തീറ്റ വില പിടിവിട്ടു കുതിക്കുന്നതോടെ ക്ഷീരകർഷകർ പ്രതിസന്ധിയിൽ. വരുമാനവും ചെലവും തമ്മിലുള്ള അന്തരം വർധിച്ചതോടെ കർഷകർ പശു വളർത്തൽ ഉപേക്ഷിച്ചു തുടങ്ങി. ജില്ലയിൽ പാൽ ഉൽപാദനത്തിൽ മുന്നിട്ടു നിൽക്കുന്ന പാമ്പാക്കുട ബ്ലോക്കിൽ കഴിഞ്ഞ മാസം പ്രതിദിനം 1250 ലീറ്റർ പാലിന്റെ കുറവാണ് ഉണ്ടായത്. നേരത്തെ ദിനംപ്രതി 17000 ലീറ്റർ പാൽ വരെ ബ്ലോക്ക് പരിധിയിലെ 34 സംഘങ്ങളിൽ നിന്നായി ശേഖരിച്ചിരുന്നു. സമീപ ബ്ലോക്ക് പഞ്ചായത്തുകളിലും ആനുപാതിക കുറവ് ഉണ്ടായിട്ടുണ്ട്. പ്രശ്നത്തിൽ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇനിയും ഉൽപാദനം കുറയുമെന്നാണ് ആപ്കോസ് ഭാരവാഹികൾ പറയുന്നത്.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കാലിത്തീറ്റ 50 കിലോഗ്രാം ചാക്കിനു 55 രൂപ വർധിച്ച് 1425 രൂപയിലെത്തി. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയുടെ കാലിത്തീറ്റയ്്ക്കും വില ഉയരുന്നുണ്ട്. ഗുണമേന്മ മാനദണ്ഡമാക്കി 3 നിലവാരത്തിലുള്ള തീറ്റകളാണ് ഇപ്പോൾ വിപണിയിൽ ഉള്ളത്. ഏറ്റവും കുറഞ്ഞതിനു പോലും കിലോഗ്രാമിനു 25 രൂപ കടന്നു. ഗോതമ്പ് തവിടു പോലുള്ള ഇനങ്ങൾക്കെല്ലാം വില മുൻപോട്ടാണ്.സാധാരണ നിലയിൽ മഴ പെയ്തതോടെ പച്ചപ്പുല്ല് ഇൗ സമയങ്ങളിൽ സുഭിക്ഷമായി ലഭിക്കാറുണ്ട്. എന്നാൽ ഇക്കുറി ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതോടെ ഹെക്ടറുകളോളം സ്ഥലത്തു പുൽകൃഷി നശിച്ചു.
അതേസമയം ക്ഷീരകർഷകർക്കു സർക്കാർ പ്രഖ്യാപിച്ച പല ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നില്ലെന്ന് ആപ്കോസ് അസോസിയേഷൻ ഭാരവാഹി ഷാജി കുടിയിരിക്കൽ പറഞ്ഞു. ലീറ്ററിനു 4 രൂപ അധികമായി നൽകുമെന്ന് സർക്കാർ പ്രഖ്യാപനം ഉണ്ടായെങ്കിലും തുടർനടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ തൊഴുത്ത് നിർമാണം, പുൽകൃഷി ഉൾപ്പെടെയുള്ള പദ്ധതികൾക്കു നൽകിയിരുന്ന ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു. പാൽ വിൽപന വില ലീറ്ററിന് 50 രൂപയാണെങ്കിലും ഇതിന്റെ ആനുകൂല്യം പൂർണമായും കർഷകനു ലഭിക്കുന്നില്ല.
പാലിന്റെ സാന്ദ്രതയും കൊഴുപ്പുമെല്ലാം അടിസ്ഥാനമാക്കിയാണ് വില നിശ്ചയിക്കുന്നതെന്നിരിക്കെ പരമാവധി 35 രൂപയാണ് ലഭിക്കാറുള്ളത്. ക്ഷീരസംഘങ്ങളുടെ പ്രവർത്തന ചെലവിനുള്ള തുക പ്രാദേശിക വിൽപപനയിലൂടെ കണ്ടെത്തണമെന്നിരിക്കെ കർഷകനു ലഭിക്കേണ്ട തുക വീണ്ടും കുറയും. കാർഷിക വിളകളുടെ വിലയിടിവു മൂലം ജില്ലയുടെ കിഴക്കൻ മേഖലയിൽ പല കർഷകരും പശു വളർത്തൽ തിരഞ്ഞെടുത്തിരുന്നു. വായ്പ ആശ്രയിച്ച് ചെറുകിട ഡെയറി ഫാം നടത്തുന്നവരുടെ എണ്ണവും വർധിച്ചു.കാലിത്തീറ്റ വില വർധന ഇത്തരക്കാർക്കെല്ലാം ഇരുട്ടടിയായിരിക്കുകയാണ്.