ഗോതുരുത്ത് വള്ളംകളി: പൊഞ്ഞനത്തമ്മ നമ്പർ വൺ, മയിൽപ്പീലി ജേതാക്കൾ - ചിത്രങ്ങൾ, വിഡിയോ
Mail This Article
ഗോതുരുത്ത് ∙ ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരച്ച ഗോതുരുത്ത് വള്ളംകളിയിൽ പൊഞ്ഞനത്തമ്മ നമ്പർ വൺ, മയിൽപ്പീലി എന്നിവ ജേതാക്കളായി. എ ഗ്രേഡ് ഫൈനലിൽ പാടൂർ യുവജന കലാസമിതിയുടെ പൊഞ്ഞനത്തമ്മ താന്തോണിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗണിന്റെ താണിയനെ പരാജയപ്പെടുത്തി. ബി ഗ്രേഡ് ഫൈനലിൽ സത്താർ ഐലൻഡ് ഗരുഡ ബോട്ട് ക്ലബ്ബിന്റെ മയിൽപ്പീലി ഗോതുരുത്ത് ജിബിസിയുടെ ഗോതുരുത്ത് വള്ളത്തെ തോൽപ്പിച്ചു. വീറും വാശിയും നിറഞ്ഞ ഒപ്പത്തിനൊപ്പമുള്ള മത്സരങ്ങളാണു ജലമേളയിൽ കണ്ടത്. ഇരു വിഭാഗങ്ങളിലായി 16 വള്ളങ്ങൾ മാറ്റുരച്ചു.
ഹീറ്റ്സ് മത്സരങ്ങളിൽ ഉൾപ്പെടെ വാശിയേറിയ പോരാട്ടങ്ങൾ കണ്ടു. ഗോതുരുത്ത് ദി സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് (എസ്എസി) സംഘടിപ്പിച്ച ജലോത്സവം കാണാൻ ഒട്ടേറെ ജലോത്സവ പ്രേമികളെത്തി. കണിമംഗലം തൈവമക്കളുടെ നാടൻപാട്ട് ജലമേളയ്ക്കു താളക്കൊഴുപ്പേകി. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ഫാ.ഡോ.ആന്റണി അറയ്ക്കൽ അധ്യക്ഷനായി. വടക്കേക്കര എച്ച്എംഡിപി സഭ പ്രസിഡന്റ് ഇ.പി.സന്തോഷ് പതാക ഉയർത്തി. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ തുഴ കൈമാറി. ഹോളിക്രോസ് പള്ളി വികാരി ഫാ.ഷിജു കല്ലറയ്ക്കൽ ട്രാക്ക് ആശീർവദിച്ചു. വള്ളംകളി സ്പോൺസറായ ആലുവ മാൽഷർ 04 ജോബ് കൺസൽറ്റന്റ് മാനേജിങ് ഡയറക്ടർ മാർട്ടിൻ ഡാനിയേൽ ഫ്ലാഗ്ഓഫ് ചെയ്തു.
പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, വൈസ് പ്രസിഡന്റ് കെ.എസ്.സനീഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ദിവ്യ ഉണ്ണിക്കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്.അനിൽകുമാർ, നിത സ്റ്റാലിൻ, ഷിപ്പി സെബാസ്റ്റ്യൻ, പി.ജി.വിപിൻ, ഗ്ലിറ്റർ ടോമി, കെ.ശിവശങ്കരൻ, സുനിൽകുമാർ, എസ്എസി സെക്രട്ടറി നിവിൻ സെബാസ്റ്റ്യൻ, ടി.എ.ജോസഫ് എന്നിവർ പ്രസംഗിച്ചു. ഷാജു പീറ്റർ, ഫാ.ഷിജു കല്ലറയ്ക്കൽ, പോൾ അണ്ടിപ്പിള്ളിക്കാവ്, സെബി പ്രിൻസ് എന്നിവർ കമന്റേറ്റർമാരായി. മുനമ്പം ഡിവൈഎസ്പി എം.കെ.മുരളി ജേതാക്കൾക്കു ട്രോഫി നൽകി.
ഫൈനലിനിടെ താണിയൻ ഇടിച്ചു
ഗോതുരുത്ത് ∙ എ ഗ്രേഡ് ഫൈനൽ മത്സരത്തിനിടെ ട്രാക്കിലേക്കു കയറിയ വള്ളത്തിൽ ഇടിച്ചു താണിയൻ മറിഞ്ഞു. മൂത്തകുന്നം ഭാഗത്തെ ട്രാക്കിൽ ഫിനിഷിങ് പോയിന്റ് ലക്ഷ്യമാക്കി തുഴയുന്നതിനിടെയാണു മറ്റൊരു വള്ളം ട്രാക്കിൽ കുറുകെ വന്നത്. ഇരുവള്ളങ്ങളും ഇടിച്ചതോടെ താണിയന്റെ മുൻപിലെ ചുരുൾ തെറിച്ചു പോയി. തുഴച്ചിൽക്കാർ വെള്ളത്തിൽ വീണു. തർക്കവും സംഘർഷാവസ്ഥയുമുണ്ടായി. പൊലീസ് എത്തി ട്രാക്കിലേക്കു കയറിയ വള്ളത്തെ മറ്റൊരിടത്തേക്കു മാറ്റി. ഈ വള്ളം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇതിനിടെ പൊഞ്ഞനത്തമ്മ നമ്പർ വൺ ഫിനിഷ് ചെയ്തെങ്കിലും മത്സരം വീണ്ടും നടത്തണമെന്ന ആവശ്യമുയർന്നു. സംഘാടകർ ഇരുവള്ളങ്ങളുടെയും ക്യാപ്റ്റന്മാരുമായി ചർച്ച ചെയ്തശേഷം വീണ്ടും ഫൈനൽ മത്സരം നടത്തുകയായിരുന്നു. പൈലറ്റ് ബോട്ട് ട്രാക്ക് ക്ലിയർ ചെയ്തില്ലെന്നും ട്രാക്കിൽ വള്ളം കയറി വരുന്നതു കണ്ടിട്ടും മത്സരം സ്റ്റാർട്ട് ചെയ്തതു ശരിയായില്ലെന്നും വള്ളം ട്രാക്കിനു കുറുകെ ഇട്ടതിനെതിരെ പരാതി നൽകുമെന്നും താണിയൻ വള്ളത്തിന്റെ ഉടമകൾ പറഞ്ഞു. എന്നാൽ, മത്സരം തുടങ്ങുന്ന സമയത്തു ട്രാക്ക് ക്ലിയർ ആയിരുന്നെന്നും പിന്നീടാണു വള്ളം ട്രാക്കിലേക്ക് കടന്നതെന്നുമാണു സംഘാടകർ പറയുന്നത്. വള്ളം ട്രാക്കിലേക്കു കയറ്റിയതിനെതിരെ എസ്എസിയുടെ നേതൃത്വത്തിലും നിയമനടപടി സ്വീകരിക്കുമെന്നു പ്രസിഡന്റ് ജിബിൻ ജോർജ് പറഞ്ഞു.