വീട്ടിലെ ഫ്യൂസ് ഊരി; പഞ്ചായത്ത് അംഗത്തിന്റെ രോഗിയായ അമ്മ ആശുപത്രിയില്‍
Mail This Article
കോതമംഗലം∙ വൈദ്യുതി ബിൽ കുടിശികയെ തുടർന്നു കോട്ടപ്പടിയിൽ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലെ ഫ്യൂസ് മുന്നറിയിപ്പില്ലാതെ ഊരി. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന നെബുലൈസർ പ്രവർത്തിക്കാതായതോടെ, രോഗിയായ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാം വാർഡ് അംഗം വടക്കുംഭാഗം സന്തോഷ് അയ്യപ്പന്റെ വീട്ടിലെ വൈദ്യുതി കണക്‌ഷനാണു കെഎസ്ഇബി അധികൃതർ വിഛേദിച്ചത്.
ചികിത്സയിലുള്ള സന്തോഷിന്റെ അമ്മ കാളിക്കുട്ടിയെ (68) നെബുലൈസർ പ്രവർത്തനരഹിതമായതോടെ ശ്വാസതടസ്സവും ശാരീരിക ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനാൽ കോതമംഗലത്തെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.വൈദ്യുതി ബോർഡ് ജീവനക്കാരന്റെ പ്രവൃത്തി മൂലം ആശുപത്രി ചെലവിനു കൂടി പണം കണ്ടെത്തേണ്ട അവസ്ഥയിലായി തടിപ്പണിക്കാരനായ സന്തോഷ്. രോഗിയായ അമ്മയും തന്റെ 2 കുട്ടികളും മാത്രമുള്ളപ്പോൾ അവരോടു പോലും കാര്യം പറയാതെയും ഉപഭോക്താവിനെ വിവരം അറിയിക്കാതെയും വൈദ്യുതി കണക്‌ഷൻ വിഛേദിക്കുകയായിരുന്നുവെന്നു സന്തോഷ് പറഞ്ഞു.