ADVERTISEMENT

കൊച്ചി ∙ കഴിഞ്ഞ വർഷത്തെ ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) കണക്കുകൾ പ്രകാരം ലഹരി കേസുകളുടെ നിരക്കിൽ (നർകോട്ടിക് ഡ്രഗ്സ് നിയമ പ്രകാരം) കൊച്ചി മൂന്നാമത്. ഒരു ലക്ഷം പേരിൽ 43 ആണ് കൊച്ചിയിലെ ലഹരി കേസുകളുടെ നിരക്ക്. ഇൻഡോർ (65.3), ബെംഗളൂരു (53.5) എന്നീ നഗരങ്ങളാണു കൊച്ചിക്കു മുന്നിലുള്ളത്. രാജ്യത്തെ 19 നഗരങ്ങളുടെ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് എൻസിആർബി റിപ്പോർട്ട്. മൊത്തം ലഹരി കേസുകളുടെ എണ്ണത്തിൽ കൊച്ചി നാലാമതാണ്– 2021ൽ റജിസ്റ്റർ ചെയ്തത് 910 കേസുകൾ.

മുംബൈ (7089), ബെംഗളൂരു (4555), ഇൻഡോർ (1414) എന്നീ നഗരങ്ങളാണു കൊച്ചിക്കു മുന്നിലുള്ളത്. കൂടിയ ജനസംഖ്യയുള്ള മറ്റു നഗരങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കൊച്ചിയിൽ ലഹരി ഉപയോഗം കൂടുന്നുവെന്നതിന്റെ സൂചനയാണു ലഹരി കേസുകളിലെ ഉയർന്ന നിരക്ക്.‌ എന്നാൽ 2019നെ അപേക്ഷിച്ചു ലഹരി കേസുകളുടെ നിരക്ക് 2021ൽ കുറഞ്ഞു. 2019ൽ 2205 ലഹരി കേസുകളാണു കൊച്ചി നഗരത്തിൽ റജിസ്റ്റർ ചെയ്തത്. നിരക്ക്– 104.1. അന്നു രാജ്യത്തു കൊച്ചിയിലായിരുന്നു ഉയർന്ന ലഹരി കേസ് നിരക്ക്.

ലഹരി മാത്രമല്ല വീക്‌നെസ്..

കൊച്ചി ∙ എൻസിആർബി റിപ്പോർട്ട് പ്രകാരം രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്കിലും കൊച്ചിയാണു മൂന്നാമത്. 2021ലെ കണക്കു പ്രകാരം കൊച്ചിയിൽ ഒരു ലക്ഷം പേരിൽ 1603 കുറ്റകൃത്യങ്ങളാണു നടക്കുന്നത്. കുറ്റകൃത്യങ്ങളുടെ നിരക്കിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഡൽഹിയും സൂറത്തുമാണ്; നിരക്ക് യഥാക്രമം 1859ഉം, 1675ഉം. എന്നാൽ, കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കൊച്ചി ഏഴാമതാണ്. ഡൽഹി (3.03 ലക്ഷം), ചെന്നൈ (1.15 ലക്ഷം), അഹമ്മദാബാദ് (96,455) എന്നിവിടങ്ങളിലാണു കൂടുതൽ കുറ്റകൃത്യങ്ങൾ.

കൊച്ചിയിൽ 2021ൽ റിപ്പോർട്ട് ചെയ്തത് 33,967 കുറ്റകൃത്യങ്ങൾ. ഇതിൽ ഐപിസി കുറ്റകൃത്യങ്ങൾ– 5934, പ്രത്യേകവും പ്രാദേശികവുമായ നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള (എസ്എൽഎൽ) കുറ്റകൃത്യങ്ങൾ– 28,033. എന്നാൽ, കുറ്റകൃത്യങ്ങൾ കൂടുന്നതല്ല, സംസ്ഥാനത്തു കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്യുന്നതാണ് ഈ വർധനയ്ക്കു കാരണമെന്നു പൊലീസ് കേന്ദ്രങ്ങൾ പറയുന്നു. 28,033 എസ്എൽഎൽ കേസുകൾ റജിസ്റ്റർ ചെയ്തതിൽ 25,000 എണ്ണത്തോളം മദ്യപിച്ചു വാഹനമോടിച്ചതുൾപ്പെടെയുള്ള കേരള മോട്ടർ വാഹന നിയമ പ്രകാരമുള്ള കുറ്റങ്ങൾക്കാണ്. മറ്റിടങ്ങളിൽ ഇത്തരത്തിൽ കേസുകൾ റജിസ്റ്റർ ചെയ്യുന്നത് അപൂർവമാണെന്നും പൊലീസ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com