കടന്നൽ ആക്രമണത്തിൽ 6 പേർക്കു പരുക്ക്
Mail This Article
പിറവം∙നിരപ്പ് കൊമ്പനാമലയിൽ കടന്നലിന്റെ ആക്രണത്തിൽ വിദ്യാർഥിയക്കം 6 പേർക്കു പരുക്കേറ്റു. സാരമായ പരുക്കേറ്റ വെട്ടിക്കാട്ടിൽ തമ്പിയെ ആരക്കുന്നം എ.പി.വർക്കി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരപ്പു സ്വദേശികളായ ഷേർലി, ജയ, അമോലിൻ, ബിബിൻ, സാജു എന്നിവർക്കു താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി. ഇന്നലെ രാവിലെ 8.30ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. നിരപ്പിൽ നിന്നു കൊമ്പനാമലയിലേക്കുള്ള റോഡരികിൽ ഉയരമുള്ള മരത്തിലാണു കടന്നൽ കൂട് കെട്ടിയിരിക്കുന്നത്. കാക്കയോ പരുന്തോ എത്തിയതാകാം ഇവ അക്രമകാരികളാകാൻ കാരണമെന്നു കരുതുന്നു.
റോഡിലൂടെ നടന്നു പോയവർക്കു നേരെയും ബൈക്കിൽ പോവുകയായിരുന്നവർക്കു നേരെയും ആക്രമണമുണ്ടായതോടെ പലർക്കും പുറത്തിറങ്ങാൻ കഴിയാതായി. ഒരു മണിക്കൂറിനു ശേഷം കടന്നലുകൾ തിരികെ കൂട്ടിൽ കയറിയതോടെയാണു ആശങ്ക ഒഴിവായത്.അതേ സമയം രക്ഷാപ്രവർത്തനത്തിനു സഹായം തേടി പല മാർഗങ്ങളും അന്വേഷിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നു കൗൺസിലർ ജോജി ചാരുപ്ലാവിൽ പറഞ്ഞു. അഗ്നിരക്ഷാ സേനയെ അറിയിച്ചപ്പോൾ വനം വകുപ്പിനെ അറിയിക്കൂവെന്നായിരുന്നു മറുപടി. വനംവകുപ്പിൽ നിന്നു അനുകൂല മറുപടി ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉടൻ കൂടു നീക്കം ചെയ്തില്ലെങ്കിൽ ഇനിയും ആക്രമണം ഉണ്ടാകുമെന്ന ആശങ്കയിലാണു നാട്ടുകാർ.