കടയ്ക്കു മുന്നിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്നു സൈലൻസർ മോഷ്ടിച്ചു; ദൃശ്യങ്ങൾ ക്യാമറയിൽ
Mail This Article
നെട്ടൂർ ∙ കടയ്ക്കു മുന്നിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്നു സൈലൻസറും അനുബന്ധ സാമഗ്രികളും മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു. നെട്ടൂർ പള്ളി ജംക്‌ഷനു സമീപം കഴിഞ്ഞ ദിവസങ്ങളിൽ 3 വാഹനങ്ങളിലായിരുന്നു മോഷണം. ഏകദേശം 50,000 രൂപയോളം ചെലവു വരുന്ന സൈലൻസറും സാമഗ്രികളുമാണ് ഓരോ വാഹനങ്ങളിൽ നിന്നു കവർന്നത്.
രാത്രി 12നു ശേഷം വൈറ്റില ഭാഗത്തു നിന്ന് ഹെൽമറ്റ് ധരിച്ച് എത്തിയ 2 പേർ ബൈക്ക് മാറ്റി നിർത്തി ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് അറുത്തു മാറ്റി സൈലൻസർ കടത്തുന്നതിന്റെ ദൃശ്യങ്ങളാണ് കിട്ടിയത്. അരൂർ ഭാഗത്തേക്കാണ് പോയത്. ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതി നൽകിയെങ്കിലും ആരെയും പിടികൂടാനായില്ല.
സൈക്കിൾ മോഷണവും പതിവ്
നെട്ടൂർ ∙ മേൽപാലം ജംക്‌ഷനു സമീപം പാർക്ക് ചെയ്യുന്ന സൈക്കിൾ മോഷണം പതിവായി. ഇവിടെ ബൈക്കുകൾക്കും കാറുകൾക്കും ഉൾപ്പെടെ ഇവിടെ പാർക്ക് ചെയ്യുന്നതാണ്. എന്നാൽ പൂട്ടി വച്ചിരിക്കുന്ന സൈക്കിളുകൾ പോലും പട്ടാപ്പകൽ മോഷ്ടിച്ചു കൊണ്ടു പോകുന്ന സാഹചര്യമാണ്. നെട്ടൂരിലെ പ്രധാന കവലയാണ്. ഇവിടെ നഗരസഭ സിസിടിവി ക്യാമറകൾ സ്ഥാപിച്ചാൽ ഒരു പരിധിവരെ ഇത്തരം മോഷണങ്ങളും മാലിന്യം തള്ളലുമുൾപ്പെടെ തടയാനാകും.