തുല്യതാ പരീക്ഷയിൽ മിന്നും വിജയം; ഈ ‘ചേച്ചിയമ്മമാർ’ തങ്ങളുടെ ബിരുദ പഠനത്തിനു വ്യാഴാഴ്ച ഹരിശ്രീ കുറിക്കും
Mail This Article
കളമശേരി ∙ ഈ ‘ചേച്ചിയമ്മമാർ’ തങ്ങളുടെ ബിരുദ പഠനത്തിനു വ്യാഴാഴ്ച ഹരിശ്രീ കുറിക്കും. തുല്യതാ പഠനത്തിലൂടെ പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഏലൂർ പാതാളം പള്ളിപ്പറമ്പിൽ പി.എസ്.സഹീറയും (42) മുപ്പത്തടം വൈലോക്കുഴി വീട്ടിൽ നീതു അശോകനുമാണ് (30) റഗുലർ കോളജുകളിൽ ഡിഗ്രിക്കു ചേർന്നത്. ഇരുവരും തുല്യതാ പരീക്ഷയ്ക്കു പഠിച്ചത് ഏലൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ സാക്ഷരതാ ക്ലാസിലാണ്. സഹീറ തൃക്കാക്കര ഭാരതമാതാ കോളജിൽ ബിഎ ഇംഗ്ലിഷിനും നീതു ആലുവ യുസി കോളജിൽ ബിഎ ഹിസ്റ്ററിക്കുമാണു ചേർന്നത്.
പഠനത്തിന് ഇരുവർക്കും വീട്ടുകാരുടെ ‘കട്ട സപ്പോർട്ടാണ്’. സഹീറ പത്താംക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്കോടെയാണ് വിജയിച്ചത്. തുടർന്ന് സ്റ്റെനോഗ്രഫി പഠിച്ചുവെങ്കിലും വിവാഹം കഴിഞ്ഞതോടെ പഠനത്തിനു ബ്രേക്കിട്ടു. ഭർത്താവ് മുഹമ്മദ് ബദറുദ്ദീൻ കൂടുതൽ പഠിക്കാൻ നിർബന്ധിച്ചുവെങ്കിലും കുടുബത്തിലേക്ക് ഒതുങ്ങാനാണു സഹീറ തീരുമാനിച്ചത്. മക്കളായ മുഹമ്മദ് ബാസിൻഷയും മുഹമ്മദ് ബാദ്ഷായും ജോലിയും പഠനവുമായി വീട്ടിൽ നിന്നു പോയിക്കഴിയുമ്പോൾ ഉണ്ടായ ഏകാന്തതയാണ് സഹീറയെ വീണ്ടും പഠനത്തിലേക്കു നയിച്ചത്.
പ്രവേശനത്തിനുള്ള സമയപരിധിയുടെ അവസാന നിമിഷത്തിൽ മക്കളാണ് ഡിഗ്രി പഠനത്തിനായി അപേക്ഷ നൽകിയത്. കാക്കനാട് ഐടി സ്ഥാപനത്തിൽ ജോലിയുള്ള മകനൊപ്പം പോകാമെന്ന സൗകര്യം കണക്കിലെടുത്താണ് ഭാരതമാതാ കോളജ് തിരഞ്ഞെടുത്തത്. കോളജ് പ്രിൻസിപ്പലും അധ്യാപകരും സഹീറയുടെ തീരുമാനത്തെ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്. എൽഎൽബിയാണ് സഹീറയുടെ സ്വപ്നം. പ്രേരക് റമീലയും വല്യച്ഛന്റെ മകൾ സരിതയുമാണ് നീതുവിനെ പ്ലസ്ടു പഠനത്തിനു പ്രേരിപ്പിച്ചത്.
ഭർത്താവ് ജിനീഷ് പ്രോത്സാഹനം നൽകി. കഥകൾ വായിക്കാനും കേൾക്കാനും കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ് ബിരുദപഠനത്തിനു ഹിസ്റ്ററി എടുക്കാൻ പ്രേരിപ്പിച്ചത്. 4 വയസ്സുകാരി ദക്ഷയയും ഒന്നര വയസ്സുകാരൻ ദേവാനന്ദുമാണ് മക്കൾ. ദേവാനന്ദിനെ ഗർഭം ധരിച്ചപ്പോൾ പഠനം ബുദ്ധിമുട്ടായെങ്കിലും ഭർത്താവും അധ്യാപകരും സഹായത്തിനായി ഒപ്പം നിന്നു. യുട്യൂബിലെ ക്ലാസുകളും സഹായകമായി. സാക്ഷരതാ പ്രേരക് വി.വി.സിനിയും ഇരുവർക്കും പ്രോത്സാഹനം നൽകി. സഹീറയാണ് ബിരുദ പഠനത്തിനു ചേരാൻ നീതുവിനു പ്രചോദനം നൽകിയത്. സർക്കാർ ജോലിയാണ് നീതുവിന്റെ സ്വപ്നം.