കോഴിമാലിന്യം കൊണ്ടുപോകുന്നതിൽ വീഴ്ച; ചോരയും അഴുക്കും വഴിയാത്രക്കാരുടെ ദേഹത്തു വീണു
Mail This Article
ഏലൂർ ∙ എടയാർ വ്യവസായ മേഖലയിലെ മാലിന്യ സംസ്കരണ യൂണിറ്റുകളിലേക്ക് കോഴി മാലിന്യം വാഹനങ്ങളിൽ കൊണ്ടുവരുന്നത് സുരക്ഷ ക്രമീകരണങ്ങളൊന്നും കൂടാതെ. വാഹനങ്ങളിൽ നിന്നു ചോരയും അഴുക്കും റോഡിലൂടെ പോകുന്നവരുടെയും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെയും വസ്ത്രങ്ങളിൽ വീഴുന്നതായി പരാതി ഉയർന്നു.
കൊല്ലം ജില്ലയിൽ നിന്നുവരുന്ന വാഹനങ്ങളാണ് പരാതിക്കിടയാക്കുന്നത്. ഇന്നലെ കോഴിമാലിന്യവുമായി വന്ന വാഹനത്തിൽ നിന്നു ചോര തെറിച്ചു വസ്ത്രങ്ങളിൽ വീണവർ വാഹനത്തെ പിന്തുടർന്നു. വ്യവസായ യൂണിറ്റിനു മുന്നിലെത്തി വാഹനം തടഞ്ഞിട്ടു.
മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. മാലിന്യം നീക്കം ചെയ്യുന്നതിനു മാനദണ്ഡങ്ങൾ അനുസരിച്ചുള്ള വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നു നിർദേശം നൽകിയതായി മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചു.
മാസങ്ങൾക്കു മുൻപ് കൊല്ലത്തു നിന്നു കോഴിമാലിന്യം കൊണ്ടുവന്ന ലോറിയിൽ നിന്നു പുഴുക്കൾ കൂട്ടത്തോടെ ദേശീയപാതയിൽ വീണു ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഫയർഫോഴ്സെത്തി റോഡ് കഴുകി വൃത്തിയാക്കിയാണ് പ്രശ്നം പരിഹരിച്ചത്.