വിമാനത്താവള ബിസിനസ് ടെർമിനലിൽ കേരളത്തനിമയുടെ ഭീമൻ ചുമർച്ചിത്രം
Mail This Article
കാലടി∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ നവീകരിച്ച ബിസിനസ് ടെർമിനലിന്റെ ചുമരിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ചുമർച്ചിത്രം ഒരുക്കുന്നു.സർവകലാശാലയിലെ ചുമർച്ചിത്രകല പൈതൃക സംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ടെർമിനലിന്റെ പ്രവേശന കവാടത്തിന്റെ ഇരുവശങ്ങളിലുമായി ചിത്രം ഒരുക്കുന്നത്.
ചിത്രരചന അവസാന ഘട്ടത്തിലെത്തി. 360 ചതുരശ്ര അടി വിസ്തീർണമുണ്ട്. 19 ലക്ഷം രൂപയാണ് നിർമാണ ചെലവ്. വള്ളംകളി, തൃശൂർ പൂരം, ഓട്ടൻതുള്ളൽ, ഒപ്പന, കളംപാട്ട്, ദഫ്മുട്ട്, കൂടിയാട്ടം, തിടമ്പ് നൃത്തം, തിറ, മാർഗംകളി, കുമ്മാട്ടി, കോൽക്കളി, ഭരതനാട്യം, മോഹിനിയാട്ടം, അർജുന നൃത്തം എന്നിവയെല്ലാം ഇതിൽ അവതരിപ്പിക്കുന്നു.
ചുമർ ചിത്രകല പൈതൃക സംരക്ഷണ കേന്ദ്രം ഡയറക്ടർ ഡോ.സാജു തുരുത്തിലാണ് നേതൃത്വം നൽകുന്നത്. സർവകലാശാലയിലെ പെയ്ന്റിങ് വിഭാഗത്തിലെ വിദ്യാർഥികളും പൂർവ വിദ്യാർഥികളും കൂടെയുണ്ട്. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ തെയ്യം പ്രമേയമായ ചുമർ ചിത്രം, തുറവൂർ മഹാദേവ ക്ഷേത്രത്തിലെ ചുമർ ചിത്രങ്ങളുടെ പുനരുദ്ധാരണം എന്നിവ ചുമർ ചിത്രകല പൈതൃക സംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു.