വിമാനത്താവളത്തിൽ 2.6 കോടി രൂപയുടെ സ്വർണം പിടികൂടി
Mail This Article
നെടുമ്പാശേരി ∙ ആഭ്യന്തര യാത്രക്കാരായി എത്തിയ 2 തമിഴ്നാട് സ്വദേശികളിൽ നിന്ന് 6.45 കിലോഗ്രാം സ്വർണ മിശ്രിതം വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. ഇതിൽ നിന്ന് 5443 ഗ്രാം ശുദ്ധ സ്വർണം വേർതിരിച്ചെടുത്തു. 2.6 കോടി രൂപ വില വരുമിതിന്. തമിഴ്നാട് രാമനാഥപുരം സ്വദേശികളായ സെയ്ദ് അബു താഹിർ, എ. ബരകത്തുല്ല എന്നിവരാണ് പിടിയിലായത്. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കും.
ഇന്നലെ മുംബൈയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ഇവർ എത്തിയത്. വാസുദേവൻ, അരുൾ ശെൽവം എന്നീ പേരുകളിലാണ് ഇവർ എത്തിയത്. ഇതിനായി ഇവർ വ്യാജ തിരിച്ചറിയൽ രേഖകളും സംഘടിപ്പിച്ചിരുന്നു. ഇരുവരുടെയും ഹാൻഡ് ബാഗുകളിലായി ക്യാപ്സൂളുൾ രൂപത്തിലായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്. മുംബൈ വിമാനത്താവളത്തിലെ സെക്യൂരിറ്റി ഹാളിൽ ശ്രീലങ്കൻ വംശജനാണ് ഹാൻഡ് ബാഗുകൾ കൈമാറിയത് എന്നാണ് ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞിരിക്കുന്നത്. ആഭ്യന്തര യാത്രക്കാരെ സാധാരണ കസ്റ്റംസ് പരിശോധിക്കാറില്ല എന്ന നിഗമനത്തിലാണ് ഇവർ എത്തിയത്. എന്നാൽ ഇപ്പോൾ ഇത്തരത്തിലുള്ള കള്ളക്കടത്ത് വർധിച്ചതോടെ ആഭ്യന്തര യാത്രക്കാരെയും കസ്റ്റംസ് നിരീക്ഷിക്കുന്നുണ്ട്. ഗൾഫിൽ നിന്ന് മുംബൈയിൽ എത്തിച്ച സ്വർണം വിമാനത്താവളത്തിനു പുറത്തു കടത്താൻ ഇവരെ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നാണ് കസ്റ്റംസ് നിഗമനം.