കാലടി പുതിയപാലം: സ്ഥലം ഏറ്റെടുക്കാൻ പൊന്നുംവില വിജ്ഞാപനം, പദ്ധതിക്കായി 45 കോടി രൂപ
Mail This Article
പെരുമ്പാവൂർ ∙ കാലടി പുതിയ പാലം നിർമാണത്തിന് സ്ഥലം ഏറ്റെടുക്കാൻ പൊന്നുംവില വിജ്ഞാപനം പുറപ്പെടുവിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ഡിസംബർ 21നകം സ്ഥലമെടുപ്പ് പൂർത്തിയാക്കും. സ്ഥലമെടുപ്പ് പൂർത്തിയായാൽ അടുത്തമാസം അവസാനം നിർമാണം തുടങ്ങും. കുന്നത്തുനാട് താലൂക്കിന്റെ പരിധിയിൽ വരുന്ന ചേലാമറ്റം വില്ലേജിൽ നിന്നും, ആലുവ താലൂക്കിന്റെ പരിധിയിൽ വരുന്ന കാലടി വില്ലേജിൽ നിന്നുമായി ആകെ 0.1293 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുക.
ആലുവ എൻഎച്ച് നമ്പർ 2സ്പെഷൽ തഹസിൽദാർക്കാണ് ചുമതല. മുൻകൂറായി സ്ഥലം വിട്ടുതരുന്നതിന് എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളിയുടെയും റോജി എം.ജോണിന്റെയും നേതൃത്വത്തിൽ സ്ഥലം ഉടമകളെ നേരിൽ കണ്ടിരുന്നു. സ്ഥലം വിട്ടുതന്ന ഉടമകൾ കലക്ടർക്ക് നിർദിഷ്ട ഫോറം കൈമാറി.
544 മീറ്റർ നീളത്തിൽ ഇരുവശവും നടപ്പാത ഉൾപ്പെടെ 14 മീറ്റർ വീതിയിലാണ് പാലം നിർമിക്കുന്നത്. നിലവിലുള്ള പാലത്തിൽ 6.70 മീറ്റർ വീതിയിലൂടെയാണു വാഹന ഗതാഗതം. 45 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.സാമൂഹിക ആഘാത പഠന റിപ്പോർട്ട് സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കാലടി പാലം പണിയുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന വിദഗ്ധ സമിതിയും ശുപാർശ ചെയ്തു. ടെൻഡർ എടുത്തിട്ടുള്ള കരാറുകാരൻ പദ്ധതി പ്രദേശത്ത് ഷെഡ് സ്ഥാപിച്ച് പ്രാഥമിക പ്രവർത്തനം തുടങ്ങി.