മോശം ബീഫ് ബിരിയാണി: കഴിച്ചവർക്ക് തൊണ്ട ചൊറിച്ചിൽ, ഛർദി, വയറിളക്കം; കേറ്ററിങ് ഉടമയ്ക്ക് എതിരെ നടപടി
Mail This Article
മട്ടാഞ്ചേരി∙ മാമോദീസ ചടങ്ങിൽ മോശമായ ബീഫ് ബിരിയാണി വിളമ്പിയതിനു കേറ്ററിങ് ഉടമയ്ക്ക് എതിരെ നടപടി. മുണ്ടംവേലി കുരിശുപറമ്പിൽ സ്വദേശിയുടെ മകന്റെ മാമോദീസ ചടങ്ങിനു മോശം ബിരിയാണി വിളമ്പിയ മട്ടാഞ്ചേരി സ്വദേശി ഹാരിസിന് എതിരെയാണു നടപടി.സൗദി പാരിഷ് ഹാളിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു ചടങ്ങ്. 135 പേർക്കുള്ള ബിരിയാണിയാണ് കേറ്ററിങ് ഉടമ എത്തിച്ചത്. ആദ്യം ഭക്ഷണം കഴിക്കാൻ ഇരുന്നത് 30 പേർ.
ചെമ്പ് പൊട്ടിച്ച സമയത്ത് തന്നെ ദുർഗന്ധം ഉണ്ടായിരുന്നതായി ഭക്ഷണം കഴിച്ചവർ പറയുന്നു. പലർക്കും തൊണ്ട ചൊറിച്ചിൽ, ഛർദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടു. അസ്വാഭാവികത തോന്നിയതോടെ വീട്ടുടമ ഇക്കാര്യം കേറ്ററിങ് ഉടമയെ വിളിച്ചറിയിച്ചു. ഭക്ഷണം വിളമ്പിയിരുന്നവർ സ്ഥലം വിട്ടതോടെ വീട്ടുടമ പൊലീസിൽ വിവരം അറിയിച്ചു. തോപ്പുംപടി പൊലീസ് സ്ഥലത്ത് എത്തി. ഹാരിസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.
ചടങ്ങിന് എത്തിയവർക്ക് വേറെ ഭക്ഷണം വാങ്ങി നൽകി. പൊലീസ് അറിയിച്ചതനുസരിച്ച് ഫുഡ് സേഫ്റ്റി ഓഫിസർ എം.എൻ.ഷംസിയയുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് എത്തി സാംപിൾ ശേഖരിച്ചു. മോശമായ ഇറച്ചിയാണ് ഉപയോഗിച്ചതെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ മഹസർ തയാറാക്കി.കേറ്ററിങ് ഉടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് എം.എൻ.ഷംസിയ അറിയിച്ചു.