ADVERTISEMENT

കൊച്ചി ∙ നഗരത്തിലെ വെള്ളക്കെട്ട് നിയന്ത്രിക്കാൻ ചെന്നൈ മാതൃക നടപ്പാക്കാൻ കൊച്ചി കോർപറേഷൻ ആലോചിക്കുന്നു. വർഷത്തിൽ ഒരിക്കൽ കാനകൾ വൃത്തിയാക്കാനായി കരാർ നൽകുന്നതിനു പകരം വർഷം മുഴുവനും കാനകൾ വൃത്തിയാക്കാനായി വാർഷിക കരാറുകൾ നൽകുന്ന കാര്യമാണു പരിഗണിക്കുന്നത്. ഇതിന്റെ സാധ്യതയെ കുറിച്ചു പഠിക്കാൻ കോർപറേഷൻ സെക്രട്ടറിയെ മേയർ എം. അനിൽകുമാർ ചുമതലപ്പെടുത്തി. സെക്രട്ടറി, സൂപ്രണ്ടിങ് എൻജിനീയർ തുടങ്ങിയവരുൾപ്പെടുന്ന സംഘത്തിന് ആവശ്യമെങ്കിൽ ചെന്നൈ സന്ദർശിച്ചു പദ്ധതിയുടെ പ്രായോഗികത വിലയിരുത്താമെന്നും മേയർ നിർദേശിച്ചു. നിലവിൽ മഴക്കാലത്തിനു മുൻപു എല്ലാ ഡിവിഷനുകളിലെയും കാനകൾ വൃത്തിയാക്കുന്നതാണു കോർപറേഷൻ പിൻതുടരുന്ന രീതി. എന്നാൽ, ഇതു ഫലപ്രദമല്ലെന്നും പല കാനകളിലും ചെളിയടിഞ്ഞു വെള്ളമൊഴുക്ക് തടസ്സപ്പെടുന്ന നിലയിലാണെന്നുമാണു വിലയിരുത്തൽ. 

‘തനതു വരുമാനം വർധിപ്പിക്കണം’

കോർപറേഷന്റെ തനതു വരുമാനം വർധിപ്പിക്കാനുള്ള നടപടികളെ കുറിച്ച് ധനകാര്യ കമ്മിറ്റി ചർച്ച ചെയ്യും. തനതു വരുമാനം വർധിപ്പിക്കാൻ കഴിയാത്തതിൽ മുഖ്യമന്ത്രി തന്നെ കോർപറേഷനെ വിമർശിച്ചുവെന്നു മേയർ പറഞ്ഞു. 50 ശതമാനത്തിൽ താഴെയാണു പിരിച്ചെടുക്കാൻ കഴിയുന്നത്. സംസ്ഥാന സർക്കാരിൽ നിന്നു പെൻഷൻ ഫണ്ട് ഇനത്തിൽ 100 കോടി രൂപയും ജിഎസ്ടി നഷ്ടപരിഹാരമായി 90 കോടി രൂപയും കിട്ടാനുണ്ട്. ഇതു ലഭ്യമാക്കാനായി ധനമന്ത്രിയുമായി ചർച്ച നടത്തും. കരാറുകാർക്കു കുടിശിക നൽകാനുണ്ട്. എന്നാൽ ഓഫിസിലേക്കു കയറിയാണ് അവർ സമരം നടത്തുന്നത്. ഇതു ശരിയായ സമര രീതിയല്ലെന്നു മേയർ പറഞ്ഞു.

‘ലോറി വാടക കൂടി; അന്വേഷണം വേണം’

കോർപറേഷനിൽ മാലിന്യ നീക്കത്തിന് ഉപയോഗിക്കുന്ന ലോറികളുടെ വാടക ഇരട്ടിയോളമായി വർധിച്ചതിനെ കുറിച്ച് അന്വേഷണം വേണമെന്ന് യുഡിഎഫ് കൗൺസിലർ വി.കെ. മിനിമോൾ ആവശ്യപ്പെട്ടു. നേരത്തേ വാടക ഇനത്തിലെ ചെലവ് പ്രതിമാസം ശരാശരി 30 ലക്ഷം രൂപയായിരുന്നെങ്കിൽ ഇപ്പോൾ 62 ലക്ഷം രൂപ വരെയായി ഉയർന്നു. പ്രതിദിനം 3400 രൂപയാണു ലോറികളുടെ വാടക. ഈ രീതിയിലാകുമ്പോൾ മൊത്തം ചെലവ് കുറയുകയാണു വേണ്ടത്. എന്നാൽ കോർപറേഷന്റെ വാഹനങ്ങൾ കേടാക്കുകയും അതിന്റെ മറവിൽ സ്വകാര്യ ലോറികൾ വാടകയ്ക്ക് എടുക്കുകയുമാണു ചെയ്യുന്നത്. ഇതിനു പിന്നിലുള്ള ക്രമക്കേടിനെ കുറിച്ചു വിജിലൻസ് അന്വേഷണത്തിനു നിർദേശം നൽകണമെന്നും കൗൺസിലർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com